1888ലും ഒരു ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഇങ്ങനെ പുറത്തായിരുന്നു; 20 പന്ത് നേരിട്ട് പൂജ്യനായി മടങ്ങിയ ഖവാജ ഇനി ഈ റെക്കോഡില്‍
World Test Championship
1888ലും ഒരു ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഇങ്ങനെ പുറത്തായിരുന്നു; 20 പന്ത് നേരിട്ട് പൂജ്യനായി മടങ്ങിയ ഖവാജ ഇനി ഈ റെക്കോഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th June 2025, 9:58 am

ബൗളര്‍മാര്‍ അഴിഞ്ഞാടിയ ദിവസം, അതായിരുന്നു വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം. ഓസ്ട്രേലിയയുടെ പത്തും പ്രോട്ടിയാസിന്റെ നാലും അടക്കം 14 വിക്കറ്റുകളാണ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത്.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 212ന് പുറത്തായപ്പോള്‍ നാല് വിക്കറ്റിന് 43 എന്ന നിലയിലാണ് പ്രോട്ടിയാസ് ഫൈനലിന്റെ ആദ്യ ദിവസം അവസാനിപ്പിച്ചത്.

സ്‌കോര്‍ (ആദ്യ ദിനം)

ഓസ്ട്രേലിയ – 212 (56.4)

സൗത്ത് ആഫ്രിക്ക – 43/4 (22)

സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണറുടെ മടക്കം. സൂപ്പര്‍ പേസര്‍ കഗീസോ റബാദയുടെ പന്തില്‍ ഡേവിഡ് ബെഡ്ഡിങ്ഹാമിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

20 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ഖവാജ മടങ്ങിയത്. ഇതോടെ ഒരു മോശം റെക്കോഡിലും ഖവാജ ഇടം നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം പന്ത് നേരിട്ട് പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഖവാജ ഇടം നേടിയത്.

ടെസ്റ്റില്‍ ഏറ്റവുമധികം പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍

(താരം – എതിരാളികള്‍ – നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – ഇംഗ്ലണ്ട് – 22 – 2022

ഷോണ്‍ മാര്‍ഷ് – ഇന്ത്യ – 21 – 2017

സാമി ജോണ്‍സ് – ഇംഗ്ലണ്ട് – 20 – 1888

ഉസ്മാന്‍ ഖവാജ – സൗത്ത് ആഫ്രിക്ക – 20 – 2025*

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം പാളിയിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സിന് മുമ്പ് മൂന്നാമനും കൂടാരം കയറി.

നാലാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ആറാമനായി ക്രീസിലെത്തിയ ബ്യൂ വെബ്സ്റ്ററും ചെറുത്തുനിന്നതോടെ കങ്കാരുക്കള്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറി. സ്മിത് 112 പന്തില്‍ 66 റണ്‍സും വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.

31 പന്തില്‍ 23 റണ്‍സടിച്ച അലക്സ് കാരിയാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

സ്റ്റാര്‍ പേസര്‍ കഗീസോ റബാദയുടെ ബൗളിങ് മികവിലാണ് സൗത്ത് ആഫ്രിക്ക കങ്കാരുക്കളെ എറിഞ്ഞിട്ടത്. കരിയറിലെ 17ാം ഫൈഫര്‍ പേരിലെഴുതിച്ചേര്‍ത്ത് റബാദ ഫൈനലില്‍ ഓസ്ട്രേലിയയുടെ അന്തകനായി. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, ബ്യൂ വെബ്സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെയാണ് റബാദ മടക്കിയത്.

മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏയ്ഡന്‍ മര്‍ക്രം (ആറ് പന്തില്‍ പൂജ്യം), റിയാന്‍ റിക്കല്‍ടണ്‍ (23 പന്തില്‍ 16), വിയാന്‍ മുള്‍ഡര്‍ (44 പന്തില്‍ ആറ്), ട്രിസ്റ്റണ്‍ സ്റ്റബ്സ് (13 പന്തില്‍ രണ്ട്) എന്നിവരെയാണ് ഓസ്ട്രേലിയ മടക്കിയത്.

37 പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

ഓസ്ട്രേലിയന്‍ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി

 

Content highlight: WTC 2025 Final: SA vs AUS: Usman Khawaja dismissed for a duck