| Friday, 14th March 2025, 9:40 am

7/7, നൂറ് ശതമാനം വിജയം; ഇത്തവണയും തിളങ്ങി മുംബൈ ഇന്ത്യന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിന്റെ വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

മുംബൈ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജയന്റ്‌സ് 166ന് പുറത്തായി. ഇതോടെ ഡബ്ല്യൂ.പി.എല്ലില്‍ ഒരിക്കല്‍പ്പോലും ജയന്റ്‌സിനോട് പരാജയപ്പെട്ടിട്ടില്ല എന്ന സ്ട്രീക് നിലനിര്‍ത്താനും മുംബൈയ്ക്കായി.

വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്ന് എഡിഷനിലുമായി ഏഴ് തവണയാണ് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്‌സും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴ് തവണയും വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു.

വനിതാ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ജയന്റ്‌സ് മത്സരങ്ങള്‍

2023 മാര്‍ച്ച് 4 – ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട് അക്കാദമി

മുംബൈ ഇന്ത്യന്‍സ്: 207/5 (20)
ഗുജറാത്ത് ജയന്റ്‌സ്: 64 (15.1)

മുംബൈ ഇന്ത്യന്‍സിന് 143 റണ്‍സിന്റെ വിജയം.

2023 മാര്‍ച്ച് 14 – ബ്രാബോണ്‍ സ്‌റ്റേഡിയം

മുംബൈ ഇന്ത്യന്‍സ്: 162/8 (20)
ഗുജറാത്ത് ജയന്റ്‌സ്: 107/9 (20)

മുംബൈ ഇന്ത്യന്‍സിന് 55 റണ്‍സിന്റെ വിജയം.

2024 ഫെബ്രുവരി 25 – ചിന്നസ്വാമി സ്റ്റേഡിയം

ഗുജറാത്ത് ജയന്റ്‌സ്: 126/9 (20)
മുംബൈ ഇന്ത്യന്‍സ്: 129/5 (18.1)

മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് വിജയം

2024 മാര്‍ച്ച് 9 – അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം

ഗുജറാത്ത് ജയന്റ്‌സ്: 190/7 (20)
മുംബൈ ഇന്ത്യന്‍സ്: 191/3 (19.5)

മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് വിജയം.

2025 ഫെബ്രുവരി 18 – വഡോദര അന്താരാഷ്ട്ര സ്‌റ്റേഡിയം

ഗുജറാത്ത് ജയന്റ്‌സ്: 120 (20)
മുംബൈ ഇന്ത്യന്‍സ്: 122/5 (16.1)

മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് വിജയം.

2025 മാര്‍ച്ച് 10 – ബ്രാബോണ്‍ സ്‌റ്റേഡിയം

മുംബൈ ഇന്ത്യന്‍സ്: 179/6 (20)
ഗുജറാത്ത് ജയന്റ്‌സ്: 170 (20)

മുംബൈ ഇന്ത്യന്‍സിന് ഒമ്പത് റണ്‍സ് വിജയം.

2025 മാര്‍ച്ച് 13 – ബ്രാബോണ്‍ സ്‌റ്റേഡിയം

മുംബൈ ഇന്ത്യന്‍സ്: 213/4 (20)
ഗുജറാത്ത് ജയന്റ്‌സ്: 166 (19.2)

മുംബൈ ഇന്ത്യന്‍സിന് 47 റണ്‍സിന്റെ വിജയം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാറ്റ് സിവര്‍ ബ്രണ്ടിന്റെയും ഹെയ്‌ലി മാത്യൂസിന്റെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബ്രണ്ട് 44 പന്തില് 77 റണ്‍സടിച്ചപ്പോള്‍ 50 പന്തില്‍ 70 റണ്‍സാണ് മാത്യൂസ് സ്വന്തമാക്കിയത്.

12 പന്തില്‍ 300.00 സ്‌ട്രൈക് റേറ്റില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്റെ പ്രകടനവും നിര്‍ണായകമായി. നാല് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 213ലെത്തി.

ഗുജറാത്തിനായി ഡാനിയല്‍ ഗിബ്‌സണ്‍ രണ്ട് വിക്കറ്റും കേശ്‌വീ ഗൗതം ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജയന്റ്‌സിന് തുടക്കം പാളി. ബെത് മൂണി (അഞ്ച് പന്തില്‍ ആറ്), ഹര്‍ലീന്‍ ഡിയോള്‍ (ഒമ്പത് പന്തില്‍ എട്ട്), ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്ണര്‍ (നാല് പന്തില്‍ എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി.

34 റണ്‍സുമായി ഡാനിയല്‍ ഗിബ്‌സണും 31 റണ്‍സുമായി ഫോബ് ലീച്ച്ഫീല്‍ഡും 30 റണ്‍സ് നേടിയ ഭാര്‍ത് ഫള്‍മൈലും ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി മുംബൈ ജയന്റ്‌സിന്റെ കുതിപ്പിന് തടയിട്ടു.

ഒടുവില്‍ 19.2 ഓവറില്‍ ജയന്റ്‌സ് 166ന് പുറത്തായി.

മുംബൈയ്ക്കായി ഹെയ്‌ലി മാത്യൂസ് മൂന്നും അമേലിയ കേര്‍ രണ്ട് വിക്കറ്റും നേടി. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ടും ഷബ്‌നം ഇസ്‌മൈലും ഓരോ വിക്കറ്റ് വീതവും നേടി.

Content highlight: WPL: Mumbai Indians never lost a match against Gujarat Giants

We use cookies to give you the best possible experience. Learn more