| Tuesday, 29th July 2025, 6:44 am

കളിച്ച എല്ലാ മത്സരത്തിലും തോറ്റു; അപമാനമൊഴിവാക്കാന്‍ ചാമ്പ്യന്‍മാര്‍ അവസാന മത്സരത്തിന്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം എഡിഷനില്‍ തങ്ങളുടെ അവസാന മത്സരത്തിന് ഇന്ത്യ ചാമ്പ്യന്‍സ് ഇറങ്ങുന്നു. ഗ്രേസ് റോഡില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം.

ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ടാണ് ഇന്ത്യ ചാമ്പ്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്നത്. നാല് മത്സരത്തില്‍ നിന്നും ഒരു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഈ ഒരു പോയിന്റാകട്ടെ പാകിസ്ഥാനെതിരായ മത്സരം ക്യാന്‍സല്‍ ചെയ്തതിന്റെ പേരില്‍ കിട്ടിയതും.

കളത്തിലിറങ്ങിയ എല്ലാ മത്സരത്തിലും യുവരാജ് സിങ്ങും സംഘവും പരാജയപ്പെട്ടു. സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനോട് 88 റണ്‍സിനും ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനോട് നാല് വിക്കറ്റിനും പരാജയപ്പെട്ട ഇന്ത്യ ചാമ്പ്യന്‍സ് ഒടുവില്‍ കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനോട് 23 റണ്‍സിനും തോല്‍വിയേറ്റുവാങ്ങി.

ഇതോടെ ഇന്ത്യ ചാമ്പ്യന്‍സിന്റെ മുന്നോട്ടുള്ള യാത്രയും ഏതാണ് അവസാനിച്ച മട്ടാണ്. വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ മികച്ച വിജയം നേടിയാലും നിലവിലുള്ള മോശം റണ്‍ റേറ്റ് മറികടക്കാന്‍ സാധിച്ചേക്കില്ല.

ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 200 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് സൂപ്പര്‍ താരം രവി ബൊപ്പാരയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ഓപ്പണര്‍ ഫില്‍ മസ്റ്റാര്‍ഡിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ഇയാന്‍ ബെല്ലിനെ ഒപ്പം കൂട്ടിയാണ് ബൊപ്പാര ആതിഥേയരെ മികച്ച സ്‌കോറിലെത്തിച്ചത്.

ഇയാന്‍ ബെല്ലിന് ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയെ ഒപ്പം കൂട്ടിയും ബൊപ്പാര വെടിക്കെട്ട് തുടര്‍ന്നു. 13 പന്തില്‍ 33 റണ്‍സുമായി മോയിന്‍ അലിയും മടങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 223ലെത്തി.

രവി ബൊപ്പാര 56 പന്തില്‍ പുറത്താകാതെ 110 റണ്‍സ് നേടി. എട്ട് ഫോറും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ റോബിന്‍ ഉത്തപ്പയെ നഷ്ടപ്പെട്ടു. സില്‍വര്‍ ഡക്കായാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ഓരോരുത്തരും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് മൊമെന്റം നഷ്ടപ്പെടാതെ കാത്തു.

29 പന്തില്‍ 52 റണ്‍സ് നേടിയ യൂസുഫ് പത്താന്റെയും 13 പന്തില്‍ 35 റണ്‍സടിച്ച സ്റ്റുവര്‍ട്ട് ബിന്നിയുടെയും പ്രകടനം മികച്ചുനിന്നെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിന് 24 റണ്‍സകലെ ഇന്ത്യ ചാമ്പ്യന്‍സ് പോരാട്ടം അവസാനിപ്പിച്ചു.

ഇംഗ്ലണ്ട് ചാമ്പ്യന്‍സിനായി അജ്മല്‍ ഷഹസാദ് നാല് വിക്കറ്റ് വീഴ്ത്തി. സ്റ്റുവര്‍ട്ട് മീകര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റയാന്‍ സൈഡ്ബോട്ടം, രവി ബൊപ്പാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content highlight: World Championship of Legends, India Champions will face West Indies Champions

We use cookies to give you the best possible experience. Learn more