ന്യൂദൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിർണായക നീക്കങ്ങളുമായി ദൽഹി സംസ്ഥാന സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ടുദിവസത്തെ വർക്ക് ഫ്രം ഹോമും, വിദേശ യാത്രാ നിയന്ത്രണങ്ങളുമാണ് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഏർപെടുത്തിയിരിക്കുന്നത്.
സ്വകാര്യ മേഖലയ്ക്കും വർക്ക് ഫ്രം ഹോം ക്രമീകരണങ്ങൾ നടപ്പിലാക്കാൻ നിർദേശം നൽകുമെന്നും, തൊഴിൽ വകുപ്പ് ഇതിന്റെ മേൽനോട്ടം വഹിക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങൾ ചിലവുചുരുന്നതിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കണമെന്നും, സ്വർണം വാങ്ങിക്കുന്നത് ഒഴിവാക്കണമെന്നും വിദേശ യാത്രകൾ നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിനെ ഭാഗമായി മോദി തന്റെ വാഹന വ്യൂഹവും വെട്ടിച്ചുരുക്കിയിരുന്നു.
മോദിയുടെ ആഹ്വാനത്തെത്തുടർന്ന്, ദൽഹി സംസ്ഥാന മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ബുധനാഴ്ച മുതൽ ക ചിലവുചുരുക്കുന്നതിനും ഇന്ധന ഉപയോഗം കുറക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.
ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പൊതുഗതാഗത സംവിധാനങ്ങളെയും ഷെയർ ടാക്സികളെയും കൂടുതൽ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായി രേഖാ ഗുപ്ത പറഞ്ഞു.
എന്നാൽ മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.
ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം ആഗോള എണ്ണ നീക്കത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. ഇത് ലോകരാജ്യങ്ങളിൽ വലിയ ഊർജ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.
Content Highlight: Work from home, no foreign travel; Delhi government announces austerity policies in the wake of Iran war