കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് നൈല ഉഷ. അഭിനേത്രി മാത്രമല്ല റേഡിയോ അവതാരക കൂടിയാണ് അവർ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമാണ് നൈല എന്ന നടിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
പുണ്യാളൻ അഗർബത്തീസ്, കൊത്ത, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് അവരുടെ പ്രധാന സിനിമകൾ. ഇപ്പോൾ ഋതു എന്ന സിനിമ വേണ്ടെന്ന് വെച്ചതിനെപ്പറ്റി സംസാരിക്കുകയാണ് നൈല ഉഷ.
ഒരു തീരുമാനം എടുക്കാൻ എല്ലാവരുടെയും അനുവാദം വേണമെന്നായിരുന്നു താൻ ചിന്തിച്ചിരുന്നതെന്നും ആദ്യ സിനിമ വേണ്ടെന്ന് വെച്ചത് അതുകൊണ്ടാണെന്നും നൈല പറയുന്നു.
സംവിധായകൻ ശ്യാമപ്രസാദ് ഋതുവിലെ നായികയാകാൻ വിളിച്ചപ്പോൾ വീട്ടുകാർ സമ്മതിച്ചില്ലെന്നും എന്നാൽ പിന്നീട് ആ ചിന്ത മാറിയെന്നും അവർ പറയുന്നു.
‘പ്യാലി‘ എന്ന സിനിമയിൽ മകന് അവസരം വന്നിരുന്നെന്നും എന്നാൽ മകന് താത്പര്യം ഇല്ലായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.
‘തീരുമാനമെടുക്കാൻ എല്ലാവരുടെയും അനുവാദം വേണമെന്നായിരുന്നു ഇരുപതുകളിൽ ഞാൻ ചിന്തിച്ചിരുന്നത്. ആദ്യമായി സിനിമയിൽ അവസരം വന്നപ്പോൾ വേണ്ടെന്ന് വെച്ചതും അതുകൊണ്ടാണ്. സംവിധായകൻ ശ്യാമപ്രസാദ് സാർ ‘ഋതു‘വിലെ നായികയാകാൻ വിളിച്ചപ്പോൾ വീട്ടുകാരുടെ അഭിപ്രായം ‘നോ’ എന്നായിരുന്നു.
മുപ്പതുകളിലേക്ക് കടന്നപ്പോൾ ആ ചിന്ത മാറി. പിന്നീട് അവസരം മിസ് ആയിപ്പോയി എന്നോർത്ത് വിഷമിക്കേണ്ടി വന്നില്ല.
കുറച്ചു വർഷം മുൻപ് ‘പ്യാലി‘ എന്ന സിനിമയുടെ മേക്കേഴ്സസ് മകൻ ആർണവിനെ അഭിനയിപ്പിക്കാമോ എന്നുചോദിച്ചു വന്നു. അവന് താത്പര്യം ഇല്ലായിരുന്നു. ആ സിനിമ റിലീസായി ട്രെയ്‌ലർ കാണിച്ച് കൊതിപ്പിച്ചിട്ടും അവന് കുലുക്കമൊന്നുമുണ്ടായിരുന്നില്ല,’ നൈല ഉഷ പറയുന്നു.
Content Highlight: Was invited to be the heroine in that movie but family said No Saya Nyla Usha