| Monday, 12th May 2025, 5:56 pm

നൂറ് സെഞ്ച്വറിയല്ല, പടിയിറങ്ങുന്നത് ഏറെ ആഗ്രഹിച്ച ആ സ്വപ്‌നം നിറവേറ്റാതെ; ഒന്നുകൂടി കാക്കാമായിരുന്നില്ലേ!

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലേക്ക് തള്ളിവിട്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീം ആരും പേടിക്കുന്ന ചെകുത്താന്‍മാരായി മാറിയതും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയിലാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ച താരവും വിരാട് മാത്രമായിരുന്നു. എന്നാല്‍ ആ സ്വപ്‌ന നേട്ടത്തിന് 18 സെഞ്ച്വറികള്‍ അകലെ നില്‍ക്കവെ വിരാട് ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്.

എന്നാല്‍ ആ സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ല. ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നതിനാല്‍ വിരാട് സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡിനൊപ്പമെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ വിരാട് ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയതോടെ ഐതിഹാസിക നേട്ടം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇല്ലാതായിരിക്കുന്നത്. ഈ നേട്ടം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് താരം പടിയിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെയാണ് വിരാട് പടിയിറങ്ങുന്നത്. 770 റണ്‍സ് മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ വിരാടിന് വേണ്ടിയിരുന്നത്.

2013ല്‍ തനിക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കണമെന്ന് വിരാട് പറഞ്ഞിരുന്നു. എന്നാല്‍ ആ സ്വപ്‌നനേട്ടം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് കിങ് തന്റെ സിംഹാസനമൊഴിയുന്നത്.

അന്താരാഷ്ട്ര റെഡ് ബോള്‍ ചരിത്രത്തില്‍ വെറും 15 താരങ്ങള്‍ക്ക് മാത്രമാണ് ടെസ്റ്റില്‍ 10,000 റണ്‍സ് മറികടക്കാന്‍ സാധിച്ചത്. ഒരുവേള കുറച്ച് കാലം കൂടി കാത്തിരുന്നെങ്കില്‍ ഈ നേട്ടത്തിലെത്തുന്ന 16ാമത് താരമെന്ന നേട്ടവും സച്ചിനും ദ്രാവിഡിനും ഗവാസ്‌കറിനും ശേഷം ഈ റെക്കോഡ് സ്വന്തമാക്കുന്ന നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ എഴുതിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളത്തിലിറങ്ങിയാണ് വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. കിങ്‌സ്റ്റണില്‍ നടന്ന മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നും 64 പന്ത് നേരിട്ട് 19 റണ്‍സാണ് നേടാന്‍ സാധിച്ചത്.

കരിയറിലെ നാലാം മത്സരത്തിലാണ് വിരാടിന്റെ പേരില്‍ ആദ്യ അര്‍ധ സെഞ്ച്വറി കുറിക്കപ്പെടുന്നത്. അരങ്ങേറ്റം കുറിച്ച അതേ വര്‍ഷം, തന്റെ ആദ്യ ഹോം മാച്ചില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരാട് തകര്‍ത്തടിച്ചു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 52 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 63 റണ്‍സും സ്വന്തമാക്കി.

2012ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് വിരാട് ടെസ്റ്റില്‍ ആദ്യമായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 116 റണ്‍സ് നേടിയാണ് തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലിലൊന്ന് വിരാട് കുറിച്ചത്.

ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ 123 മത്സരത്തിലെ 210 ഇന്നിങ്‌സില്‍ നിന്നും 30 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയുമാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്. 46.85 ശരാശരിയില്‍ റണ്‍സടിച്ച താരത്തിന്റെ ഏറ്റവുമയുര്‍ന്ന സ്‌കോര്‍ 2019ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 254 റണ്‍സാണ്.

രോഹിത്തിന് പിന്നാലെ വിരാടും പടിയിറങ്ങുമ്പോള്‍ ഇതുവരെയില്ലാത്ത അനിശ്ചിതത്വത്തിലേക്കാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നടന്നടുക്കുന്നത്. നേരത്തെ ആര്‍. അശ്വിനും ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയതിനാല്‍ മാസ്റ്റര്‍ ടാക്ടീഷ്യന്‍മാരുടെ സേവനം വരും ടെസ്റ്റുകളില്‍ ഇന്ത്യയ്ക്കുണ്ടാകില്ല.

Content Highlight: Virat Kohli retires without completing 10,000 runs in Tests

We use cookies to give you the best possible experience. Learn more