15 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം തിരുത്തിക്കുറിച്ച് കിങ്ങും ഗെയ്ക്വാദും; സൂപ്പര്‍ റെക്കോഡില്‍ വെട്ടിയത് സച്ചിനേയും കാര്‍ത്തിക്കിനേയും
Sports News
15 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം തിരുത്തിക്കുറിച്ച് കിങ്ങും ഗെയ്ക്വാദും; സൂപ്പര്‍ റെക്കോഡില്‍ വെട്ടിയത് സച്ചിനേയും കാര്‍ത്തിക്കിനേയും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd December 2025, 5:56 pm

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏദിന മത്സരം റായ്പൂരില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് റിതുരാജ് ഗെയ്ക്വാദും വിരാട് കോഹ്ലിയുമാണ്. സെഞ്ച്വറി നേടിയാണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

മത്സരത്തില്‍ നാലാമനായി ഇറങ്ങി 83 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയാണ് ഗെയ്ക്വാദ് മടങ്ങിയത്. 12 ഫോറും രണ്ട് സിക്സുമാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്. മാത്രമല്ല അന്താരാഷ്ട്ര ഏകദിനത്തില്‍ ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്.

ഗെയ്ക്വാദിന്റെ സെഞ്ച്വറിക്ക് ശേഷം അധികം വൈകാതെ വിരാടും ട്രിപ്പിള്‍ ഡിജിറ്റിലെത്തി. 93 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് മടങ്ങിയത്.

90ാം പന്തിലാണ് വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ അന്താരാഷ്ട്ര ഏകദിനത്തില്‍ 53ാം സെഞ്ച്വറിയാണ് വിരാട് കുറിച്ചത്.

ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തില്‍ തന്റെ ഡോമിനേഷന്‍ തുടരാനും വിരാടിന് സാധിച്ചു. പ്രോട്ടിയാസിനെതിരായ കഴിഞ്ഞ മത്സരത്തിലും വിരാട് സെഞ്ച്വറി നേടി ഏവരേയും അമ്പരപ്പിച്ചിരുന്നു.

ഇതിനെല്ലാം പുറമെ ഗെയ്ക്വാദും വിരാടും മറ്റൊരു ചരിത്ര നേട്ടവും കുറിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഏറ്റവും അധികം റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന ഇന്ത്യന്‍ താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. ഈ നേട്ടത്തില്‍ നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ദിനേശ് കാര്‍ത്തിക്കും നേടിയ റെക്കോഡ് മറികടന്നാണ് വിരാടും ഗെയ്ക്വാദും ഒന്നാമതെത്തിയത്.

ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഏറ്റവും അധികം റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, റണ്‍സ്, വേദി, വര്‍ഷം

കോഹ്ലി & ഗെയ്കാദ് – 195* – റായ്പൂര്‍ – 2025*

സച്ചിന്‍ & ദിനേശ് കാര്‍ത്തിക് – 194 – ഗ്വാളിയോര്‍ – 2010

സച്ചിന്‍ & ഗാംഗുലി – 193 – ജോ’ബര്‍ഗ് – 2001

അതേസമയം മത്സരത്തില്‍ കെ.എല്‍. രാഹുലും ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. അഞ്ചാമനായി ഇറങ്ങി 43 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 66 റണ്‍സാണ് രാഹുല്‍ നേടിയത്. രവീന്ദ്ര ജഡേജ 27 പന്തില്‍ 24 റണ്‍സും നേടി. ഓപ്പണര്‍മാരായ ജെയ്‌സ്വാള്‍ 22 റണ്‍ഡസും രോഹിത് 14 നേടി നേരത്തെ മടങ്ങി.

പ്രോട്ടിയാസിന് വേണ്ടി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എളുപ്പം തകര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്ക്വാദ്, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ

സൗത്ത് ആഫ്രിക്കന്‍ പ്ലെയിങ് ഇലവന്‍

എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), തെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യൂ ബ്രീറ്റ്സ്‌കി, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നന്ദ്രേ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി

Content Highlight: Virat Kohli And Ruturaj Gaikwad in Great Record Achievement Against