ദിലീപ് നിർബന്ധിച്ചതുകൊണ്ട് പറ്റിപ്പോയ അമളിയാണ് അത്; അതോടെ എനിക്ക് മതിയായി: വിപിൻ മോഹൻ
Malayalam Cinema
ദിലീപ് നിർബന്ധിച്ചതുകൊണ്ട് പറ്റിപ്പോയ അമളിയാണ് അത്; അതോടെ എനിക്ക് മതിയായി: വിപിൻ മോഹൻ
നന്ദന എം.സി
Saturday, 28th February 2026, 12:45 pm

മലയാള സിനിമയിലെ ശ്രദ്ധേയ ഛായാഗ്രാഹകരിൽ ഒരാളാണ് വിപിൻ മോഹൻ. നാടോടിക്കാറ്റ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ , പട്ടണപ്രവേശം, വരവേൽപ്, തലയണ മന്ത്രം, സന്ദേശം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം, മലയാള സിനിമയുടെ സുവർണകാലത്തിന്റെ ഭാഗമായിരുന്നു.

കന്നഡ സിനിമകളിലൂടെ സ്വതന്ത്ര ഛായാഗ്രഹണം ആരംഭിച്ച വിപിൻ മോഹൻ, സൈന്യം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. തുടർന്ന് സത്യൻ അന്തിക്കാട് –വിപിൻ മോഹൻ കൂട്ടുകെട്ടിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ പുറത്തിറങ്ങി. 2003-ൽ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറ്റം കുറിച്ചു.

പട്ടണത്തിൽ സുന്ദരൻ, Photo: YouTube/ Screengrab

ഇപ്പോളിതാ ‘പട്ടണത്തിൽ സുന്ദരൻ’ സിനിമയെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അദ്ദേഹം.
മൂവി വേൾഡ് മീഡിയ ഗ്ലോബൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിപിൻ മോഹൻ.

‘പട്ടണത്തിൽ സുന്ദരൻ എന്നൊരു അബദ്ധം ഞാൻ ചെയ്തു പോയി. ആ സിനിമ വിചാരിച്ച പോലെ കത്തിയില്ല എന്നതാണ് എന്റെ സങ്കടം. പടം നല്ല അഭിപ്രായം ഒക്കെ വന്നു, തിയേറ്ററിൽ ഓടുകയും ചെയ്തു. പക്ഷെ ഞാൻ വിചാരിച്ച പോലെയല്ല സിനിമ വന്നത്. പുതിയ എഴുത്തുകാരനാണ്. അയാൾ വലിയ എഴുത്തുകാരനായിരിക്കാം.

പട്ടണത്തിൽ സുന്ദരൻ, Photo: YouTube/ Screengrab

പിന്നെ ഞങ്ങൾ വേറെ പടം ഒന്നും ചെയ്തതുമില്ല. ആ പടം എനിക്ക് തോന്നുന്നു ഇനിയും കുറെ കൂടി നന്നാക്കാമായിരുന്നെന്ന്. അത് എപ്പോഴും അങ്ങനെയാണല്ലോ. നമ്മൾ ഒരു കാര്യം ചെയ്തിട്ട് കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു തോന്നുന്ന സംഭവങ്ങൾ ഒരുപാടാണ്.

ഞാൻ ഡയറക്ഷൻ ചെയ്യണം എന്ന് കരുതി ചെയ്ത മൂവി അല്ല. എന്റെ സുഹൃത്ത് സിന്ദുരാജ് കഥ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു കഥയൊക്കെ നല്ലതാണ് പക്ഷെ ആര് സംവിധാനം ചെയ്യുമെന്ന്. അങ്ങനെ ഞാൻ ഒരു മൂന്നാല് ഡയറക്ടേഴ്സിനെ അപ്രോച്ച് ചെയ്തു. അവർക്കൊന്നും അത് താൽപര്യമില്ല. അങ്ങനെ ദിലീപ് പറഞ്ഞിട്ടാണ് ഞാൻ ഡയറക്ഷൻ ചെയ്തത്. അതോടെ എനിക്ക് മതിയായി. ദിലീപ് നിർബന്ധിച്ചതുകൊണ്ട് പറ്റിപ്പോയ അമളിയാണ് അത്,’ വിപിൻ മോഹൻ പറഞ്ഞു.

Content Highlight: Vipin Mohan talk about the movie Pattanathil sundharan

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.