ലക്ഷ്യം ഡബിള്‍ സെഞ്ച്വറി; വെടിക്കെട്ട് വൈബിലെ ചരിത്ര സെഞ്ച്വറിക്ക് പിന്നാലെ വെളിപ്പെടുത്തി വൈഭവ്
Sports News
ലക്ഷ്യം ഡബിള്‍ സെഞ്ച്വറി; വെടിക്കെട്ട് വൈബിലെ ചരിത്ര സെഞ്ച്വറിക്ക് പിന്നാലെ വെളിപ്പെടുത്തി വൈഭവ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th July 2025, 8:21 pm

ഇന്ത്യ U19 ടീമിന്റെ ഇംഗ്ലണ്ട് പര്യടത്തിലെ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. വോര്‍സ്റ്ററിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 55 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 364 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 45.3 ഓവറില്‍ 308 റണ്‍സിന് പുറത്തായിരുന്നു. സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെയും വിഹാന്‍ മല്‍ഹോത്രയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. വൈഭവ് 143 റണ്‍സും വിഹാന്‍ 129 റണ്‍സും നേടി.

പത്ത് സിക്‌സറും 13 ഫോറും അടക്കം 78 പന്തിലാണ് വൈഭവ് 143 റണ്‍സടിച്ചത്. നേരിട്ട 52ാം പന്തിലാണ് വൈഭവ് ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്. ഇതോടെ യൂത്ത് ഒ.ഡി.ഐയില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായും വൈഭവ് മാറി.

അടുത്ത മത്സരത്തില്‍ താന്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ ശ്രമിക്കുമെന്നാണ് വൈഭവ് പറയുന്നത്. 50 ഓവറും ക്രീസില്‍ തുടരാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അടുത്ത മത്സരത്തില്‍ ഞാന്‍ 200 റണ്‍സ് നേടാന്‍ ശ്രമിക്കും. 50 ഓവറും ക്രീസില്‍ തന്നെ നില്‍ക്കാനാകും ഞാന്‍ പരിശ്രമിക്കുന്നത്. കാരണം ഞാന്‍ എത്രത്തോളം റണ്‍സ് നേടുന്നുവോ അത് ടീമിന് ഗുണം ചെയ്യും’ വൈഭവ് സൂര്യവംശി പറഞ്ഞു.

അതേസമയം, മത്സരത്തില്‍ വൈഭവ് കട്ട സപ്പോര്‍ട്ടുമായി തിളങ്ങിയ വിഹാന്‍ മല്‍ഹോത്രയുടെ പ്രകടനത്തെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. 121 പന്തില്‍ 129 റണ്‍സാണ് താരം അടിച്ചെടുത്തത്. 15 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

33 പന്തില്‍ 23 റണ്‍സ് നേടിയ അഭിജ്ഞാന്‍ കുണ്ഡുവാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 363ലെത്തി.

ഇംഗ്ലണ്ടിനായി ജാക്ക് ഹോം നാലും സെബാസ്റ്റിയന്‍ മോര്‍ഗന്‍ മൂന്നും വിക്കറ്റ് നേടി. ബെന്‍ മെയ്‌സും ജെയിംസ് മിന്റോയുമാണ് മറ്റ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് റോക്കി ഫ്‌ളിന്റോഫിന്റെ സെഞ്ച്വറി കരുത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. ഫ്‌ളിന്റോഫ് 91 പന്തില്‍ 107 റണ്‍സ് സ്വന്തമാക്കി. ബെന്‍ ഡോക്കിന്‍സ് (59 പന്തില് 67), ജോസഫ് മൂര്‍സ് (41 പന്തില്‍ 52) എന്നിവരും ചെറുത്തുനിന്നെങ്കിലും ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം അകലെയായിരുന്നു.

ഒടുവില്‍ 45.3 ഓവറില്‍ ഇംഗ്ലണ്ട് 308ന് പുറത്തായി. ഇന്ത്യയ്ക്കായി നമന്‍ പുഷ്പക് മൂന്ന് വിക്കറ്റ് വീഴ്ത്തി. അംബരീഷ് ആര്‍. എസ് രണ്ട് വിക്കറ്റും കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ഡി. എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

 

Content Highlight: Vaibhav Suryavanshi says he will try to score 200 in next match