ന്യൂദല്‍ഹി: സാമൂഹിക പ്രവര്‍ത്തകയും നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവുമായ മേധാ പട്കര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയെ കുറ്റവിമുക്തനാക്കി. സക്‌സേനക്കതിരായ കേസിലെ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പരാതിക്കാർ പരാജയപ്പെട്ടതായി കോടതി പറഞ്ഞു.
ദല്‍ഹി സാകേത് കോടതിയിലെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മയാണ് കേസ് പരിഗണിച്ചത്. തനിക്കും നര്‍മദാ ബച്ചാവോ ആന്ദോളനുമെതിരെ പരസ്യം നല്‍കിയതിനാണ് മേധാ പട്കര്‍ സക്സേനക്കെതിരെ പരാതി നല്‍കിയത്.
‘മേധാ പട്ക്കറിന്റെയും നര്‍മദാ ബച്ചാവോ ആന്ദോളന്റേയും യഥാര്‍ത്ഥ മുഖം’ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് സക്സേന പരസ്യം നല്‍കിയത്.
സംഭവം നടക്കുമ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു വി.കെ. സക്‌സേന.
2024 മെയ് മാസത്തില്‍ സക്സേന നല്‍കിയ മാനനഷ്ടക്കേസില്‍ മേധാ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ദല്‍ഹി സാകേത് കോടതി തന്നെയാണ് ഈ കേസിലും വിധി പറഞ്ഞത്.
ഒരു ടി.വി ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെമേധാ പട്കര്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് വി.കെ. സക്‌സേന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
സക്സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്നായിരുന്നു പരാതി. ഈ കേസില്‍ 2001 മുതല്‍ ഇരുവരും നിയമപോരാട്ടത്തിലായിരുന്നു.
2000 നവംബര്‍ 25ന് ‘ദേശസ്നേഹിയുടെ യഥാര്‍ത്ഥ മുഖം’ എന്ന തലക്കെട്ടില്‍ എഴുതിയ പത്രക്കുറിപ്പാണ് കേസിന് കാരണമായത്. സക്സേന ഭീരുവാണെന്നും രാജ്യസ്‌നേഹിയല്ലെന്നും ഈ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
സക്സേന ഹവാല ഇടപാടില്‍ പങ്കാളിയാണെന്നും പട്കര്‍ ആരോപിച്ചിരുന്നു. ഗുജറാത്തിലെ ജനങ്ങളെയും വിഭവങ്ങളെയും വിദേശ താത്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പണയം വെക്കുന്നതായും ആരോപണമുണ്ടായിരുന്നു.
അതേസമയം 23 വര്‍ഷം പഴക്കമുണ്ടായിരുന്ന മാനനഷ്ടക്കേസില്‍ പട്കര്‍ അറസ്റ്റിലായിരുന്നു. നിയമപരമായ ഇളവ് ദുരുപയോഗം ചെയ്തെന്നും നിര്‍ദേശങ്ങള്‍ അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
Content Highlight: V.K. Saxena acquitted in Medha Patkar defamation case