'കുടുംബത്തില്‍ ഉണ്ടാകുന്ന തല്ലുപോലെ'; ഷാഫി സംസാരിക്കുന്നില്ലെന്നാണ് പറഞ്ഞത്: വി.ഡി. സതീശന്‍
Kerala
'കുടുംബത്തില്‍ ഉണ്ടാകുന്ന തല്ലുപോലെ'; ഷാഫി സംസാരിക്കുന്നില്ലെന്നാണ് പറഞ്ഞത്: വി.ഡി. സതീശന്‍
രാഗേന്ദു. പി.ആര്‍
Thursday, 12th February 2026, 11:40 am

കോഴിക്കോട്: യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യിലെ നേതാക്കളുടെ ഉന്തും തള്ളലിലും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സമയം വൈകിയതിനാല്‍ ‘ഞാന്‍ സംസാരിക്കുന്നില്ല’ എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞതെന്നും ഇനി പ്രതിപക്ഷ നേതാവിനെ വിളിച്ചാല്‍ മതിയെന്ന് എം.പി തന്നെയാണ് ആവശ്യപ്പെട്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുടുംബത്തില്‍ ഉണ്ടാകുന്ന തല്ലുപോലെ’ എന്നാണ് കുറ്റ്യാടിയിലെ ഉന്തും തള്ളലിനെ പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. അച്ചടക്കവും ഒതുക്കവും വേണമെന്നത് ശരിയാണ്. എന്നാല്‍ എന്ത് അച്ചടക്ക ലംഘനമാണ് കുറ്റ്യാടിയില്‍ ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

യു.ഡി.എഫില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു അച്ചടക്കവുമില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ (ബുധന്‍) ബാലുശേരിയില്‍ നടന്ന പരിപാടിയിലെ തന്റെ പ്രസംഗം അവസാനിക്കുന്നത് രാത്രി 9.58നാണ്. യാത്രയിലെ തിരക്ക് കാരണം പല സ്ഥലങ്ങളിലും നിശ്ചയിച്ചത് പോലെ നേതാക്കള്‍ക്ക് എത്താനാകുന്നില്ല.

കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിനെ മാത്രം സംസാരിക്കാൻ വിളിച്ചാല്‍ മതിയെന്ന് ഷാഫി പറമ്പില്‍ പറയുകയായിരുന്നുവെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു. ഇതിനിടെ പരിപാടിയുടെ അധ്യക്ഷനും ഡി.സി.സി സെക്രട്ടറിയുമായ പ്രമോദ് കക്കട്ടില്‍ ഷാഫി സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഒരു പ്രമുഖ പത്രം ‘മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണു’വെന്ന് വാര്‍ത്ത നല്‍കിയെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം പറയുന്നതെന്ന് ചോദിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഈ വാര്‍ത്തയില്‍ പ്രതികരിച്ചത്. വിവാദം യാത്രയുടെ ശോഭ കെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫും കോണ്‍ഗ്രസും എപ്പോഴാണ് വലതുപക്ഷമായതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. തങ്ങള്‍ നെഹ്റുവിയന്‍ ലെഫ്റ്റാണെന്നും വലതുപക്ഷ ചിന്താഗതി എന്നാല്‍ ഫാസിസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ എങ്ങനെ ലെഫ്റ്റ് എന്ന് വിളിക്കുമെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

Content Highlight: V.D.Satheesan reacts to the push and pull of leaders in the UDF’s ‘Puthuyuga Yatra’

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.