വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ എണ്ണ കപ്പലുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയും ആഗോള എണ്ണ വിതരണത്തിലെ തടസങ്ങൾ നീക്കുന്നതിന് വേണ്ടിയും സഖ്യ കക്ഷികൾ യുദ്ധത്തിൽ പങ്കുചേരണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി രാജ്യങ്ങൾ.
ഫ്രാൻസ്, ജപ്പാൻ, യു.കെ, ഓസ്ട്രേലിയ, ജർമനി, ഗ്രീസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ ആവശ്യം തള്ളിയത്.
കടലിടുക്കിന്റെ ഗുണഭോക്താക്കളായ രാജ്യങ്ങൾ അവിടെ മോശമായ ഒന്നും സംഭവിക്കുന്നില്ലന്ന് ഉറപ്പാക്കാൻ ബാധ്യസ്ഥപ്പെട്ടവരാണെന്നും തനിക്ക് അനുകൂലമായൊരു പ്രതികരണമല്ല ലഭിക്കുന്നതെങ്കിൽ അത് നാറ്റോയുടെ ഭാവിക്ക് തന്നെ മോശമായിരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഇന്നലെ( ഞായർ ) താൻ ഏഴോളം രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അവ ഏതെല്ലാം രാജ്യങ്ങളാണെന്ന് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ തന്റെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.
പശ്ചിമേഷ്യയിൽ കപ്പലുകൾക്ക് അകമ്പടി പോകാൻ ജപ്പാൻ നാവിക കപ്പലുകൾ അയക്കാൻ നിലവിൽ പദ്ധതിയിട്ടിട്ടില്ലെന്നും യു.എസ് ഇതുവരെ സഹായത്തിനായി ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി പാർലമെന്റിൽ പറഞ്ഞു.
‘ഹോർമുസ് കടലിടുക്കിലേക്ക് ഞങ്ങൾ കപ്പൽ അയക്കില്ല ‘ ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിങ് പറഞ്ഞു.
യുദ്ധത്തിന്റെ അസ്ഥിരമായ സ്വഭാവം കണക്കിലെടുത്ത് കപ്പലുകൾ അയക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് യു.കെ അറിയിച്ചു.
സംഘർഷം വഷളാക്കുകയല്ല, മറിച്ച് പ്രാദേശിക സ്ഥിരത ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ സൈനിക നീക്കത്തിന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
ഈ വിഷയത്തിൽ അമേരിക്കയുമായി ആശയവിനിമയം നടത്തുന്നത് തുടരുമെന്നും ശ്രദ്ധാപൂർവമുള്ള അവലോകനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ ഓഫീസിൽ അറിയിച്ചു.