വാഷിങ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാര്‍ ചരിത്രപരമായ വഴിത്തിരിവാണെന്ന് അമേരിക്കന്‍ രാാഷ്ട്രീയ നിരീക്ഷകനായ ടക്കര്‍ കാള്‍സണ്‍. ഇത് അമേരിക്കയ്ക്ക് അപമാനകരാമായ പരാജയമാണ് സമ്മാനിച്ചതെന്നും അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗികമായ തകര്‍ച്ചയുടെ ആരംഭമാണെന്നും കാള്‍സണ്‍ പറഞ്ഞു.
സൈനിക സമ്മര്‍ദത്തിലൂടെ കീഴടക്കാന്‍ കഴിയാത്ത ഒരു പ്രാദേശിക ശക്തിയായി ഇറാന്‍ വളര്‍ന്ന് വന്നിട്ടുണ്ടെന്ന അമേരിക്കയുടെ അംഗീകാരമാണ് ധാരണാപത്രമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പോഡ്കാസ്റ്റിലൂടെ സംസാരിക്കവെയായിരുന്നു കാള്‍സന്റെ പരാമര്‍ശങ്ങള്‍.
കരാര്‍ പ്രകാരം ഇറാന്റെ മേലുള്ള പ്രധാന ഉപരോധങ്ങള്‍ നീക്കാനും, മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കാനും, ഇറാന്റെ പുനര്‍നിര്‍മാണത്തിനായി 300 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാനും അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഇത് അമേരിക്കയുടെ വ്യക്തമായ കീഴടങ്ങലാണെന്ന് അദ്ദേഹം പറഞ്ഞു.
1956ലെ സൂയസ് പ്രതിസന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയ്ക്ക് എങ്ങനെ കാരണമായോ, അതുപോലെ ഈ ഇറാന്‍ കരാര്‍ അമേരിക്കന്‍ മേധാവിത്വത്തിന്റെ അന്ത്യം കുറിക്കുമെന്നും കാള്‍സണ്‍ നിരീക്ഷിച്ചു. സൂയസ് കരാര്‍ അധികാര രാഷ്ട്രീയത്തെ തുറന്ന് കാട്ടുകയും പുറന്തള്ളുകയും ചെയ്തുവെന്നും അതുപോലെയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അന്ന് ബ്രിട്ടന് എന്ത് സംഭവിച്ചോ, അത് തന്നെയാണ് ഈ കരാറിലൂടെ ഇന്ന് അമേരിക്കയ്ക്കും സംഭവിച്ചിരിക്കുന്നത്, ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്നിട്ടും ഇറാന് മേല്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല,’ കാള്‍സണ്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയത്തിലും സുരക്ഷാ കാര്യങ്ങളിലും പൂര്‍ണ ആധിപത്യം പുലര്‍ത്തിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ ഈ ഇറാന്‍ കരാറോടെ മിഡില്‍ ഈസ്റ്റില്‍ അമേരിക്കയ്ക്കുണ്ടായിരുന്ന ആ രാഷ്ട്രീയ മേല്‍ക്കോയ്മ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും തമ്മില്‍ ഒപ്പുവെച്ച ധാരണാ പത്രത്തില്‍ 14 ഇന ആവശ്യങ്ങളാണ് ഉള്ളത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധങ്ങളും ശത്രുതയും ശാശ്വതമായി അവസാനിപ്പിക്കുക, അമേരിക്ക ചുമത്തിയ ഉപരോധങ്ങള്‍ ഘട്ടങ്ങളായി നീക്കം ചെയ്യുക. തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
30 ദിവസത്തിനുള്ളില്‍ ഇറാന് മേലുള്ള നാവിക ഉപരോധം പിന്‍വലിക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ വാണിജ്യ ഗതാഗതം പുനഃസ്ഥാപിക്കാനും യു.എസ് സമ്മതിച്ചിട്ടുണ്ട്.
കൂടാതെ, ഇറാന്റെ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക വികസനത്തിനുമായി 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതിയും, ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ പൂര്‍ണമായി വിട്ടുകൊടുക്കലും ഇതില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ മുന്‍കൂര്‍ നിബന്ധനകളായ പരമാധികാരത്തോടുള്ള ബഹുമാനവും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കലും അമേരിക്ക ഇതിലൂടെ അംഗീകരിച്ചിരിക്കുകയാണ്.
അമേരിക്കന്‍ ജനപ്രതിനിധികള്‍ ഈ നീക്കത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. മാസങ്ങളോളം നീണ്ട സൈനിക നീക്കങ്ങള്‍ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതല്ലാതെ, ഇറാന് മാത്രമാണ് ഇതിലൂടെ നേട്ടമുണ്ടായതെന്ന് അവര്‍ ആരോപിക്കുന്നു. ട്രംപിന്റെ വിദേശനയം അമേരിക്കയുടെ താത്പര്യങ്ങളെ ബലികഴിച്ചുവെന്നും ഇവര്‍ പറയുന്നു.
Content Highlight: US imperialism officially ends with Iran deal; historic setback for America: Tucker Carlson
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.