മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ അഭിമാനത്തോടെ വിളിക്കുന്ന പ്രിയ നടിയാണ് ഉർവശി. പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിൽ മലയാളത്തിന് പുറമെ മറ്റു ഭാഷാ സിനിമകളിലും അഭിനയിച്ച് തിളങ്ങിയ താരം, പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ, അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ കഥാപാത്രത്തിൽ നിന്ന് വിട്ടുപോകാൻ തനിക്ക് ഏറെ സമയം എടുത്തുവെന്നും, ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രം തന്റെ കുടുംബത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നെന്നും ഉർവശി പറയുന്നു.
ആ കഥാപാത്രം തന്നെ മാനസികമായി വലിയ രീതിയിൽ ബാധിച്ചതായും താരം തുറന്നുപറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഈ കാര്യങ്ങൾ പങ്കുവെച്ചത്.
‘അച്ചുവിന്റെ അമ്മ’യിലെ കഥാപാത്രം എന്നെ വിട്ടുപോകാൻ കുറച്ച് സമയം എടുത്തു. കാരണം, ഞാൻ അമ്മയായതിന് ശേഷം ആദ്യമായി ചെയ്ത സിനിമയായിരുന്നു അത്.
അതും മലയാളത്തിൽ ആയതിനാൽ, അത് എന്റെ ആത്മാവിന്റെ ഭാഷയുമായി ചേർന്നൊരു അനുഭവമായിരുന്നു. അതിനാൽ ആ കഥാപാത്രത്തെ മാറ്റിനിർത്താൻ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു.
ആ കഥാപാത്രത്തിൽ എന്റെ സ്വഭാവത്തിന്റെ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സത്യേട്ടൻ എന്നോട് ഒന്നും കൃത്രിമമായി സൃഷ്ടിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ക്ലൈമാക്സ് ഒഴികെയുള്ള ഭാഗങ്ങൾ കൂടുതലും ഞാൻ തന്നെയാണ് രൂപപ്പെടുത്തിയത്.
ഉള്ളൊഴുക്ക്, Photo: YouTube/ Screengrab
അതുപോലെ തന്നെ ‘ഉള്ളൊഴുക്ക്’ സിനിമയിലെ ലീലാമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ, ഞാൻ പലപ്പോഴും മറികടക്കാൻ ശ്രമിക്കുമായിരുന്നു, കാരണം അത് എന്നെ ഏറെ വികാരാധീനയാക്കും.
ആ കഥാപാത്രത്തിൽ എന്റെ അമ്മയുണ്ട്, എന്റെ അപ്പച്ചിയുണ്ട്, എന്റെ കുഞ്ഞമ്മയുണ്ട്. ആ തലമുറയിലെ ഒരുപാട് ആളുകളുടെ ദുഃഖം എനിക്ക് നേരിട്ട് അറിയാവുന്നതാണ്,’ ഉർവശി പറഞ്ഞു.
ആ കഥാപാത്രം തന്റെ മനസിനെ വളരെ ആഴത്തിൽ സ്വാധീനിച്ചതായും താരം തുറന്നു പറഞ്ഞു. ‘അത് വളരെ ശക്തമായ ഒരു റോളായിരുന്നു. എന്നെ മാനസികമായി ബാധിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അത്.
പലരും അതിനെ മനോഹരമായി അവതരിപ്പിച്ചുവെന്ന് പറയുമ്പോഴും, ആ സിനിമ ഞാൻ പോലും കണ്ടിട്ടില്ല, എന്റെ കുടുംബാംഗങ്ങളും കണ്ടിട്ടില്ല,’ എന്നും ഉർവശി കൂട്ടിച്ചേർത്തു.
Content Highlight: Urvashi talksabout her character Lelamma in the movie Ullozhukku.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.