മലയാളികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് അഭിമാനത്തോടെ വിളിക്കുന്ന പ്രിയ നടിയാണ് ഉർവശി. പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിൽ മലയാളത്തിന് പുറമെ മറ്റു ഭാഷാ സിനിമകളിലും അഭിനയിച്ച് തിളങ്ങിയ താരം, പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ താൻ ഒട്ടും താത്പര്യം ഇല്ലാതെ അഭിനയിച്ച സിനിമയാണ് തമിഴ് ചിത്രം മുന്താണൈ മുടിച്ചു എന്ന് പറയുകയാണ് ഉർവശി. ബി. ടി എഫ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒട്ടും താത്പര്യമില്ലാതെ അഭിനയിച്ച സിനിമയാണ് മുന്താണൈ മുടിച്ചു. എന്നെ പ്രയാസപ്പെടുത്തിയ ഒന്നായിരുന്നു. ഞാൻ യൂണിഫോം തോളിൽ ഇട്ടിട്ട് കുറച്ച് കുനിഞ്ഞ് നടക്കും, കാരണം ക്ലാസിൽ പൊക്കം കൂടിയ കുട്ടിയായത് കൊണ്ട് അതിന്റെ ഒരു കോംപ്ലക്സ് എനിക്കുണ്ടായിരുന്നു.
ബാക്ക് ബെഞ്ചിലായിരുന്നു എപ്പോഴും ഇരിക്കാറ്. എന്റെ കൂടെ പഠിക്കുന്നവർക്കെല്ലാം പൊക്കം കുറവായിരുന്നു. ഒരു 11 വയസായപ്പോൾ തന്നെ ഞാൻ മാത്രം ഇങ്ങനെ കൊന്നക്കോൽ പോലെ വളരുകയായിരുന്നു.
ഇതിന്റെയെല്ലാം ഒരു ബുദ്ധിമുട്ടിൽ ഞാൻ അല്പം കുനിഞ്ഞ് നടക്കും. അപ്പോൾ ഭാഗ്യരാജ് സാർ ‘അപ്പടി നടക്കകൂടാത്’ എന്ന് പറഞ്ഞ് പാന്റിന്റെ മുകളിൽ സാരി ഉടുത്ത് കാണിച്ച് തരും. ഇത് കണ്ടിട്ട് ഞാൻ ചിരിച്ചുകൊണ്ടിരിക്കും. എനിക്ക് ഭയങ്കര ചിരിയായിരുന്നു, കാരണം ജീവിതത്തിൽ ആദ്യമായി കാണുകയല്ലേ ആണുങ്ങൾ സാരി ഉടുത്ത് നടന്ന് കാണിച്ച് തരുന്നത്,’ ഉർവശി പറഞ്ഞു.
മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് ഉർവശി. 1983ൽ പുറത്തിറങ്ങിയ ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ ഭാഗ്യരാജിന്റെ നായികയായാണ് ഉർവശി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
മുന്താണൈ മുടിച്ചു, Photo: IMDb
ചിത്രത്തിലെ ‘കണ്ണുതുറക്കണം സ്വാമി’ എന്ന് തുടങ്ങുന്ന ഗാനം കേരളത്തിലും തമിഴ് നാട്ടിലും വൻഹിറ്റായിരുന്നു. ഈ പാട്ടിലെ ഉർവശിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടാറുണ്ട്.
കെ. ഭാഗ്യരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ, നായികയായ പരിമളം നായകനായ അധ്യാപകനെ വശീകരിക്കാൻ പാടുന്ന പാട്ടാണിത്.
തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നാണിത്. ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ഈ ഗാനം ഇന്നും ഓരോ പ്രേക്ഷകരുടെയും ഫേവറിറ്റ് ഗാനങ്ങളിലൊന്നാണ്.
Content Highlight: Urvashi talk about the movie Munthanai Mudichu
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.