അപരിഷ്‌കൃതം, സംസ്‌കാര ശൂന്യം; ബി.ജെ.പിയുടെ വിജയ്-തൃഷാ പരാമര്‍ശത്തില്‍ ഡി.എം.കെ
India
അപരിഷ്‌കൃതം, സംസ്‌കാര ശൂന്യം; ബി.ജെ.പിയുടെ വിജയ്-തൃഷാ പരാമര്‍ശത്തില്‍ ഡി.എം.കെ
നിഷാന. വി.വി
Sunday, 15th February 2026, 1:31 pm

ചെന്നൈ: ടി.വി.കെ മേധാവി വിജയ്‌ക്കെതിരായ ബി.ജെ.പി അധിക്ഷേപത്തില്‍ വിജയ്ക്ക് പിന്തുണയുമായി ഭരണ കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ).

സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വ്യക്തി ജീവിത്തെ ലക്ഷ്യം വെക്കുന്നത് സംസ്‌കാര ശൂന്യതയാണെന്ന് ഡി.എം.കെ എം.പി കനിമൊഴി.

വിജയ്, നടി തൃഷ എന്നിവര്‍ക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ പരമാര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘പൊതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളുടെ വ്യക്തി ജീവിതത്തെ വിമര്‍ശിക്കുന്നത് അപരിഷ്‌കൃതമാണ്. മാത്രവുമല്ല രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സ്ത്രിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്, കനിമൊഴി പറഞ്ഞു.

ബി.ജെ.പിയിലെ വനിതാ എം.പിമാര്‍ ഇതിനെ അപലിക്കാതെ മൗനം പാലിക്കുന്നത് അനീതിയാണെന്നും അവര്‍ തന്റെ എക്‌സിലൂടെ പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിന് അനുയോജ്യമല്ലെന്നും സ്ത്രീകളെക്കുറിച്ച് മാന്യമായി സംസാരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതാണ് പരിഷ്‌കൃത രാഷ്ട്രീയമെന്നും മറ്റൊരു എം.പി തമിഴാച്ചി തങ്കപാണ്ഡ്യനും പ്രതികരിച്ചു.

‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വിജയ് വീട്ടില്‍നിന്ന് പുറത്തിറങ്ങണം. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. നിര്‍ഭാഗ്യമെന്നുപറയട്ടെ

വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍മാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയില്‍ സംസാരിക്കണം,’ ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയ്‌ക്കെതിരായ വിവാദ പരാമര്‍ശം.

തമിഴ്നാട്ടില്‍ നിയമസഭാ തെഞ്ഞെടുപ്പില്‍ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന സേലം റാലിയിലെ വിജയ്യുടെ പ്രസംഗമാണ് നൈനാര്‍ നാഗേന്ദ്രനെ ചൊടിപ്പിച്ചത്. പിന്നാലെയായിരുന്നു ഈ വിവാദ പ്രസ്താവന.

Content Highlight: Uncivilized, devoid of culture; DMK slams BJP’s Vijay-Trisha remarks

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.