ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടാന്‍ യു.ഡി.എഫ് ഭരണസമിതിയുടെ നീക്കം. ഇതിനെതിരെ ബത്തേരി മുന്‍സിപ്പാലിറ്റിയിലേക്ക് നാളെ (വ്യാഴം) പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ശ്രീജിത്ത് ശിവരാമന്‍ അറിയിച്ചു.
യു.ഡി.എഫ് ഭരണസമിതിയുടേത് എന്തൊരു അന്ധമായ രാഷ്ട്രീയമാണെന്നും നന്ദികേടാണെന്നും ശ്രീജിത്ത് ശിവരാമന്‍ വിമര്‍ശിച്ചു. ബത്തേരിയിലെ ജനങ്ങള്‍ തൊഴിലാളികളോട് ഐക്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.
പത്ത് വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് അധികാരത്തിലേറിയത്. ഇതിനുപിന്നാലെയാണ് ഇന്ത്യയിലുടനീളം ചര്‍ച്ച ചെയ്യപ്പെട്ട ബത്തേരി നഗരത്തിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.
ഇതോടെ ബത്തേരി നഗരസഭ നടപ്പിലാക്കിയ ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്‌ലവര്‍ സിറ്റി എന്നീ പദ്ധതികള്‍ക്ക് മങ്ങലേല്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഈ പദ്ധതികളിൽ നഗരസഭയിലെ ശുചികരണ തൊഴിലാളികളാണ് പ്രധാനമായും പങ്കുവഹിക്കുന്നത്.
പുലര്‍ച്ചെ രണ്ട് മണി മുതല്‍ ഉച്ചവരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഫൂട്ട് പാത്ത് കൈവരികള്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ കഴുകി വൃത്തിയാക്കും.
പൊതുഇടങ്ങളെല്ലാം പെയിന്റ് അടിച്ച് കളര്‍ ഫുള്ളാക്കിയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനം നടന്ന് 24 മണിക്കൂറിനുള്ളില്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തുമാണ് ബത്തേരി ‘വൈറല്‍ ക്ലീൻ സിറ്റി’ ആയത്.
രാഷ്ട്രീയ ഭേദമന്യേയാണ് ബത്തേരിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഇതിനിടെയാണ് യു.ഡി.എഫ് ഭരണസമിതി തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. അതേസമയം കാലാവധി പൂര്‍ത്തിയായതിനാലാണ് പിരിച്ചുവിടലെന്നും പുതിയ തൊഴിലാളികളെ കണ്ടെത്തുമെന്നും യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നു.
Content Highlight: UDF ruling committee to dismiss sanitation workers in Bathery; Protest