വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതികളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഡ്ഢിത്തം, മാലിന്യം എന്നീ വാക്കുകളാണ് സമാധാന പദ്ധതികളെ വിശേഷിപ്പിക്കാൻ ട്രംപ് ഉപയോഗിച്ചത്. സമാധാന ശ്രമങ്ങൾ പാളിയതോടെ കഴിഞ്ഞ മാസം മുതൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലവിൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആവർത്തിച്ചുള്ള തിരിച്ചടികൾക്കിടയിലും അമേരിക്കയ്ക്ക് ഇറാനുമായി സമാധാന കരാറിലെത്താൻ സാധിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
‘സമാധാന കരാർ അസാധ്യമാണെന്ന് ഞാൻ കരുതുന്നില്ല. നാലഞ്ചു തവണ ഞാൻ അവരുമായി കരാറിൽ എത്തിയതാണ്, എന്നാൽ അവർ നിലപാട് മാറ്റിക്കൊണ്ടേയിരിക്കും, ഇറാൻ്റെ നേതൃത്വം വിശ്വാസയോഗ്യമല്ലാത്തവരാണ്,’
അദ്ദേഹം പറഞ്ഞു.
മെയ് 10 ന് സമർപ്പിച്ച സമാധാനത്തിനായുള്ള നിർദേശത്തിൽ ഇറാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഇറാന്റെ ന്യൂസ് ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയുടെയും ഇസ്രഈലിന്റെയും നേതൃത്വത്തിൽ ഇറാനിൽ നടത്തിയ 40 ദിവസം നീണ്ട യുദ്ധത്തിലെ നഷ്ടങ്ങൾ കണക്കാക്കിയാണ് ഇറാന്റെ ആവശ്യം. ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്ന വ്യവസ്ഥയും കരാറിലുണ്ട്.
ട്രംപിന്റെ പരാമർശങ്ങൾക്ക് പിറകെ ഇറാനിയൻ എണ്ണ ചൈനയിലേക്ക് കയറ്റി അയക്കാൻ സഹായിച്ചു എന്ന് ആരോപിച്ച് 12 വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ യു.എസ് ട്രഷറി പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
‘ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതിനുമായി ഇറാൻ ഭരണകൂടം ഉപയോഗിക്കുന്ന സാമ്പത്തിക ശൃംഖലകളിൽ നിന്നുള്ള ബന്ധം യു.എസ് ട്രഷറി വിച്ഛേദിക്കും,’ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധം പുനരാരംഭിക്കുകയാണെങ്കിൽ അമേരിക്കയുടെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ്റെ സേന സജ്ജമാണ് എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്ക് 14 ഇന നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ള ഇറാനിയൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയല്ലാതെ മറ്റ് പോംവഴികളില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.