| Thursday, 4th June 2026, 2:39 pm

'ഇതിന് പുറമെ വണ്ടി ഓടിക്കുന്നവര്‍ക്ക് ജീന്‍സ് പാന്റ്, ടി-ഷര്‍ട്ട്, ലുങ്കി എന്നിവ ധരിക്കാവുന്നതാണ്'; വാഹന മോഡിഫിക്കേഷനില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍മഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനപ്രേമികളും ‘ജെന്‍സി-പൂക്കി’ തലമുറയും ഏറെ ആകാംഷയോടെ കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ ഇളവുകളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍.

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനത്തിന്റെ തുടര്‍ച്ചയായി ഗതാഗത കമ്മീഷണര്‍ സമര്‍പ്പിച്ച 18 ഇന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന ഇര.

വാഹനങ്ങളില്‍ വരുത്താവുന്ന ‘വമ്പന്‍ മാറ്റങ്ങള്‍’ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിലവില്‍ തന്നെ 95 ശതമാനവും നിയമവിധേയമായ കാര്യങ്ങള്‍ പുതിയ ഇളവുകളായി അവതരിപ്പിച്ചതാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയായത്.

ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ നിരവധി ട്രോള്‍ പോസ്റ്റുകളും മീമുകളുമാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിറയുന്നത്.

‘വണ്ടിയുടെ സീറ്റ് കവര്‍ മാറ്റാം, ഫ്‌ലോര്‍ മാറ്റ് ഇടാം, സ്റ്റീയറിങ് കവര്‍ വെക്കാം, റിവേഴ്സ് ക്യാമറ വെക്കാം, റേഡിയോക്ക് പുറമെ ബ്ലൂടൂത്ത് കണക്റ്റ് ചെയ്ത് പാട്ട് വെക്കാം, പോരാത്തതിന് വളവുകളില്‍ ഹോണ്‍ അടിക്കാനും അനുമതി! ഇതില്‍ കൂടുതല്‍ ഒരു വാഹനപ്രേമിക്ക് എന്ത് വേണം?’, എന്നായിരുന്നു ഒരു ട്രോള്‍.

‘വണ്ടി ഓടിക്കുന്നവര്‍ക്ക് ജീന്‍സ് പാന്റ്, ടി-ഷര്‍ട്ട്, ലുങ്കി എന്നിവ ധരിക്കാവുന്നതാണ്. കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏത് വസ്ത്രവും ധരിക്കാം. ഏറ്റവും അട്രാക്ഷന്‍ തോന്നിയത് ടയറില്‍ എത്ര വേണമെങ്കിലും എയര്‍ അടിക്കാം എന്നതാണ്! കയ്യടിക്കടാ…’ എന്നാണ് മറ്റൊരു പോസ്റ്റ്.

തെരഞ്ഞെടുപ്പ് കാലത്ത് വി.ഡി. സതീശന്‍ നല്‍കിയ മോഡിഫിക്കേഷന്‍ വാഗ്ദാനം വലിയ രീതിയില്‍ വൈറലായിരുന്നു. ഭരണത്തിലേറിയ ശേഷം ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ ‘പൂക്കി ചിരി’യും ജനശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ പട്ടിക കണ്ട് ‘നൈസ് ആയി പൂക്കികളെ പറ്റിച്ചു എന്നാണ് ഭൂരിഭാഗം കമന്റുകളും.

റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന ‘ഇളവുകള്‍’ ഇവയാണ്. അനുമതിയില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍: സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, സ്റ്റീയറിങ് വില്‍ കവര്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍, ബോഡി സ്റ്റിക്കറുകള്‍, ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിങ് സെന്‍സര്‍, ജിപിഎസ് ട്രാക്കര്‍, അഡീഷണല്‍ സ്പീക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്കുകള്‍ റൂഫ് കാരിയറുകള്‍, 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം

ആര്‍.സിയില്‍ മാറ്റംവരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍: വാഹനത്തിന്റെ നിറം മാറ്റല്‍, എന്‍ജിന്‍ മാറ്റല്‍ എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കല്‍, ഇലക്ട്രിക്കാക്കി മാറ്റല്‍, ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍, ഷാസി ഫ്രെയിം മാറ്റല്‍

പട്ടികയിലുള്ളതല്ലാത്ത മറ്റ് മോഡിഫിക്കേഷനുകളെല്ലാം നിയമ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് എം.വി.ഡിയുടെ റിപ്പോര്‍ട്ട്.

മോഡിഫിക്കേഷന് വേണ്ടി കാത്തിരിക്കുന്ന വലിയൊരു വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ഈ പട്ടികയ്ക്ക് കഴിയില്ലെന്ന് ഉറപ്പാണ്. കാരണം ഇതില്‍ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും നിലവില്‍ തന്നെ ആരുടെയും അനുമതിയില്ലാതെ ചെയ്യാവുന്നവയാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇതിനപ്പുറമുള്ള വലിയ രൂപമാറ്റങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഗതാഗത കമ്മീഷണറും അടിവരയിടുന്നു.

‘ജെന്‍സി പിള്ളേര്‍ക്ക് അത്യാവശ്യം ഫ്രീഡമൊക്കെ കൊടുക്കുന്ന ഒരു മോഡേണ്‍ സര്‍ക്കാരാണ് പൂക്കി മേനോന്‍ സര്‍ക്കാര്‍’ എന്ന രീതിയില്‍ വലിയ ട്രോളുകളാണ് സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ ഉയരുന്നത്.

Content Highlight: trolls on social media over vehicle modification

We use cookies to give you the best possible experience. Learn more