| Thursday, 27th March 2025, 12:46 pm

ഞാന്‍ ജനിക്കുന്ന സമയത്തേ അദ്ദേഹം സൂപ്പര്‍സ്റ്റാര്‍; അഭിനയിച്ചു തുടങ്ങുമ്പോഴും അങ്ങനെത്തന്നെ: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. തുടര്‍ച്ചയായി നിരവധി മികച്ച സിനിമകളുടെ ഭാഗമായ ടൊവിനോ മോഹന്‍ലാല്‍ – പൃഥ്വിരാജ് സുകുമാരന്‍ ചിത്രമായ എമ്പുരാനിലും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തിയത്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിലും ടൊവിനോ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും എമ്പുരാനെ പറ്റിയും പറയുകയാണ് ടൊവിനോ.

താന്‍ ജനിക്കുന്ന സമയത്തേ മോഹന്‍ലാല്‍ ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് എന്നാണ് ടൊവിനോ തോമസ് പറയുന്നത്. താന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്തും അദ്ദേഹം അതിനേക്കാള്‍ വലിയ സൂപ്പര്‍സ്റ്റാറായി നില്‍പ്പുണ്ടായിരുന്നെന്നും ടൊവിനോ പറഞ്ഞു.

മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം ഒരു സ്റ്റേജ് ഷെയര്‍ ചെയ്യാന്‍ പറ്റുകയെന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും നടന്‍ പറയുന്നു. തനിക്ക് ലൂസിഫറും എമ്പുരാനും നല്‍കിയ പൃഥ്വിരാജിനോട് നന്ദി പറയുന്നുവെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ജനിക്കുന്ന സമയത്തേ ലാലേട്ടന്‍ ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ്. ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്തും അദ്ദേഹം അതുപോലെ അതിനേക്കാള്‍ വലിയ സൂപ്പര്‍സ്റ്റാറായി നില്‍പ്പുണ്ടായിരുന്നു.

രാജുവേട്ടനും വലിയ സ്റ്റാറാണ്. ഇവരുടെയൊക്കെ കൂടെ ഒരു സ്റ്റേജ് ഷെയര്‍ ചെയ്യാന്‍ പറ്റുകയെന്നത് വലിയ സന്തോഷമുള്ള കാര്യം തന്നെയാണ്. ഒരുപാട് സന്തോഷമുണ്ട്.

പിന്നെ ലൂസിഫര്‍ എന്ന സിനിമ നിങ്ങള്‍ എല്ലാവരും കണ്ടതാണ്. ഞാന്‍ കുറേ കാലമായി ഏതെങ്കിലും ഫങ്ഷനൊക്കെ പോകുമ്പോള്‍ ആ സിനിമയിലെ ഡയലോഗ് വെച്ചിട്ടാണ് പിടിച്ചു നില്‍ക്കുന്നത്. അതിലെ മുണ്ടുടുക്കാനും അറിയാം എന്ന ഡയലോഗാണ് അത്. ആ സിനിമക്ക് വേണ്ടി നിസാര ദിവസങ്ങളില്‍ ഷൂട്ട് ചെയ്ത ഭാഗമാണ് എന്റേത്. നിസാരമായ സീനുകളായിരുന്നു അവ.

എന്നിട്ടും ഒരുപാട് ഇംപാക്ട് അതിന് ഉണ്ടായിരുന്നു. അന്ന് മുതല്‍ ഇപ്പോഴും ഞാന്‍ ലൂസിഫര്‍ എന്ന സിനിമ തന്നതിന് രാജുവേട്ടനോട് നന്ദി പറയുകയാണ്. ഒരുപാട് നന്ദിയുണ്ട്,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Mohanlal

We use cookies to give you the best possible experience. Learn more