ന്യൂദല്‍ഹി: രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രഹസ്യമായി പറഞ്ഞിരുന്നെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. രാജ്യത്തെ മുസ്‌ലീങ്ങള്‍ സ്വയം ഇന്ത്യക്കാരായി തിരിച്ചറിയപ്പെടുന്നുണ്ടെന്നതില്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായവും സര്‍ക്കാരും അഭിമാനിക്കണമെന്നും അതുവഴിയേ ഇന്ത്യന്‍ സമൂഹത്തിന് വളര്‍ച്ച പ്രാപിക്കാന്‍ കഴിയൂവെന്നും പറഞ്ഞിരുന്നെന്നും ഒബാമ പറഞ്ഞു.

” പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രഹസ്യമായും അമേരിക്കന്‍ ജനതയോടും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പരസ്പരമുള്ള വ്യത്യാസങ്ങള്‍ ആളുകള്‍ വളരെ പെട്ടെന്ന് തിരിച്ചറിയുകയും അതേസമയം സമാനതകള്‍ വിസ്മരിക്കുകയും ചെയ്യും. ലിംഗാടിസ്ഥാനത്തിലുള്ളതാണ് സമാനതകള്‍. നമ്മള്‍ അതിനാണ് ശ്രദ്ധനല്‍കേണ്ടത്. ” ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് ഒബാമ പറഞ്ഞു.


Must Read:മലപ്പുറത്തും കണ്ണൂരും ഡിഫ്തീരിയ: രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍


ഒബാമയുടെ ഉപദേശത്തോട് മോദി ഏതുരീതിയിലാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോള്‍ സ്വകാര്യ സംഭാഷണങ്ങള്‍ വെളിപ്പെടുത്തലല്ല തന്റെ ഉദ്ദേശ്യമെന്നായിരുന്നു ഒബാമയുടെ മറുപടി.

“സ്വയം ഇന്ത്യക്കാരായി പരിഗണിക്കുന്ന മുസ്‌ലിം ജനതയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും വേണം.” അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം പ്രസിഡന്റിന്റെയോ പ്രധാനമന്ത്രിയുടേതോ അല്ല. ഏതെങ്കിലുമൊരു രാഷ്ട്രീയക്കാരനെ പിന്തുണച്ചുകൊണ്ട് ഏതു ആശയമാണ് താന്‍ പ്രോത്സാഹിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുന്ന പൗരന്മാരുടേതാണെന്നും അദ്ദേഹം പറഞ്ഞു.