സിറിയൻ സർക്കാരുമായുള്ള കരാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുർദിഷുകൾ
World
സിറിയൻ സർക്കാരുമായുള്ള കരാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുർദിഷുകൾ
മുഹമ്മദ് നബീല്‍
Monday, 2nd February 2026, 6:33 pm

ഡമാസ്കസ്: കുർദിഷ് സൈനിക സിവിലിയൻ സ്ഥാപനങ്ങളെ രാജ്യത്തിൻറെ ഭാഗമാക്കി മാറ്റാനുള്ള കരാറിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുർദിഷുകൾ.

വെള്ളിയാഴ്ച (ജനുവരി 30) ആയിരിന്നു കുർദിഷ് അധികാരികളും സിറിയൻ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഔദ്യോഗിക കൂടിക്കാഴ്ച.

സിറിയൻ ആഭ്യന്തര യുദ്ധ കാലത്ത് സിറിയയുടെ വടക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കൻ സഹായത്തോടെ പോരാടിയിരുന്ന കുർദിഷ് സേനയ്ക്ക് ഇതൊരു തിരിച്ചടിയാണ്.

കുർദിഷ് സേനയായ സിറിയൻ ഡെമോക്രാറ്റിക്‌ ഫോഴ്‌സും (എസ്.ഡി.എഫ്) സിറിയൻ ഔദ്യോഗിക സേനയും തമ്മിൽ ആഴ്ചകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് കരാറിൽ ധാരണയാകുന്നത്.

കുർദിഷ് നിയന്ത്രണത്തിലുള്ള കൊബാനെ അടക്കം വടക്കുകിഴക്കൻ മേഖലയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും കുർദിഷ് പിന്മാറുന്നതോടെ കരാർ നടപ്പാക്കിത്തുടങ്ങുമെന്ന് എസ്.ഡി.എഫ് മേധാവി മുസ്‍ലും അബ്ദി പറഞ്ഞു.

എന്നാൽ ഹസാഖ, ഖാമിഷ്ലി തുടങ്ങിയ മേഖലകളിൽ
പരിമിതമായ രീതിയിൽ സൈന്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കുർദിഷിന്റെ കൈവശമുള്ള എണ്ണപ്പാടങ്ങൾ, ഖമിഷ്‌ലി വിമാനത്താവളം, അതിർത്തി പ്രദേശങ്ങൾ എന്നിവ സർക്കാരിന് കൈമാറുന്നതും കരാറിൽ ഉൾപെട്ടിട്ടുണ്ട് എന്ന് സിറിയൻ മന്ത്രി ഹംസ മുസ്തഫ പ്രഖ്യാപിച്ചു.

എസ്.ഡി.എഫ് സേനയെ രാജ്യത്തിന്റെ സൈന്യവുമായി സംയോജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലംവരെ കുർദിഷ് സേനയെ പിന്തുണച്ചിരുന്ന അമേരിക്ക പിന്തുണ പിൻവലിക്കുന്നതായും അറിയിച്ചു.

വടക്കുകിഴക്കൻ പ്രദേശങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ പരിഷ്കാരങ്ങളുടെ ഭാഗമായാണ് കുർദിഷ് സേനയെ ഔദ്യോഗിക സേനയുമായി സംയോജിപ്പിച്ചത്.

Content Highlight:Thousands of Kurds rally in Syria ahead of integration

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം