| Wednesday, 4th June 2025, 6:20 pm

എന്റെ കോളേജ് കാലത്തെ ഹീറോസ് ആ നടന്‍മാര്‍; അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പല താരസിംഹാസനങ്ങളും തകിടം മറിഞ്ഞു: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടുകളായി സിനിമാരംഗത്ത് സജീവമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ജയനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

നസീറും, മധുവുമായിരുന്നു തന്റെ കോളേജ് കാലത്തെ ഹീറോകള്‍ എന്നും അക്കാലത്ത് വില്ലനായിരുന്നു ജയനെന്നും മോഹന്‍ലാല്‍ പറയുന്നു.

കരുത്തും സാഹസികതയും ഇണങ്ങിച്ചേരുന്ന ജയന്റെ ശൈലി തന്നെ ആകര്‍ഷിച്ചിരുന്നെന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്ന സമയത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറാന്‍ ജയന് സാധിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വില്ലനില്‍നിന്ന് നായകനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പല താരസിംഹാസനങ്ങളും തകിടം മറിഞ്ഞു ജയന്‍ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായതോടെ മലയാളികള്‍ ആ താരത്തെ നെഞ്ചിലേറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്ഷന്‍ സിനിമകള്‍ക്ക് മലയാളത്തില്‍ വ്യാപകമായ സ്വാധീനമുണ്ടാകുന്നത് ജയന്റെ കാലത്താണെന്നും ഒരുപാട് ആക്ഷന്‍ ചിത്രങ്ങള്‍ അക്കാലത്ത് പുറത്തുവന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. തൊഴിലാളി നേതാവിന്റെ രൂപമാണ് ജയനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ കോളേജ് കാലത്ത് നസീര്‍ സാറും മധുസാറുമായിരുന്നു ഹീറോകള്‍, അക്കാലത്ത് വില്ലനായിരുന്നു ജയന്‍. എങ്കിലും കരുത്തും സാഹസികതയും ഇണങ്ങിച്ചേരുന്ന അദ്ദേഹത്തിന്റെ ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഞാന്‍ അഭിനയിക്കാനെത്തുമ്പോഴേക്കും ജയന്‍ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിയിരുന്നു. വില്ലനില്‍നിന്ന് നായകനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പല താരസിംഹാസനങ്ങളും തകിടം മറിഞ്ഞു.

ജയന്‍ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായതോടെ മലയാളികള്‍ ആ താരത്തെ നെഞ്ചിലേറ്റി. ആക്ഷന്‍ സിനിമകള്‍ക്ക് മലയാളത്തില്‍ വ്യാപകമായ സ്വാധീനമുണ്ടാകുന്നത് ജയന്റെ കാലത്താണ്. കാരണം അത്രയേറെ ആക്ഷന്‍ ചിത്രങ്ങള്‍ ആ കാലത്ത് പുറത്തുവന്നു.

അങ്ങാടിയാണ് ജയനെ ആസ്വാദകഹൃദയങ്ങളില്‍ പതിച്ചു വെച്ച ചിത്രം. മുറിക്കയ്യന്‍ ബനിയനുമിട്ട് ഇംഗ്ലീഷില്‍ ഗര്‍ജി ക്കുന്ന തൊഴിലാളി നേതാവിന്റെ രൂപമാണ് ജയനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത്,’ മോഹൻലാൽ പറയുന്നു.

Content Highlight: Those actors were my heroes during my college days says Mohanlal

We use cookies to give you the best possible experience. Learn more