ഇത് മെഡിക്കല്‍ പരിചരണമല്ല, നിയമവിരുദ്ധമായ തടങ്കല്‍: അടിയന്തര വാദം കേള്‍ക്കണം: ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് വാങ്ചുക്കിന്റെ പങ്കാളി
India
ഇത് മെഡിക്കല്‍ പരിചരണമല്ല, നിയമവിരുദ്ധമായ തടങ്കല്‍: അടിയന്തര വാദം കേള്‍ക്കണം: ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് വാങ്ചുക്കിന്റെ പങ്കാളി
നിഷാന. വി.വി
Sunday, 19th July 2026, 2:15 pm

 

ന്യൂദല്‍ഹി: സോനം വാങ്ചുക്കിന്റെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് പങ്കാളി ഗീതാഞ്ജലി ആങ്‌മോ.

വാങ്ചുക്കിനെ ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ‘നിയമവിരുദ്ധമായി തടങ്കലില്‍’ വെച്ചിരിക്കുകയാണെന്നും തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നും ഗീതാജ്ഞലി ഹരജിയില്‍ പറഞ്ഞു. അടിയന്തരമായി ഹരജി കേട്ട് വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ നിന്ന് പൊലീസ് വാങ്ചുക്കിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നും സഫ്ദര്‍ജംഗ് ആശുപത്രിയിലെ ചികിത്സയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും ഗീതാഞ്ജലി പറഞ്ഞു.

വാങ്ചുക്കിന്റെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും പബ്ലിക് ഹെല്‍ത്ത് ബുള്ളറ്റിനില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചതായും അവര്‍ പറഞ്ഞു.

‘ഇത് മെഡിക്കല്‍ പരിചരണമല്ല, നിയമവിരുദ്ധമായ തടങ്കലാണ്… അതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് അദ്ദേഹത്തെ മാറ്റാനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മെഡിക്കല്‍ പരിചരണം എവിടെയാണ് ലഭിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ഒരു കുടുംബത്തിനും ഭരണകൂടത്തിനോട് പോരാടേണ്ടി വരരുതെന്നും അവര്‍ പറഞ്ഞു.

പല തവണ അഭ്യര്‍ഥിച്ചിട്ടും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാനോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതര്‍ തയ്യാറായില്ലെന്ന് അവര്‍ ആരോപിച്ചു. വാങ്ചുക്കിനെ ചികിത്സിക്കുന്ന ഫ്ളോറില്‍ 30 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും, പരിസരത്തുകൂടിയുള്ള തങ്ങളുടെ സഞ്ചാരം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണെന്നും പങ്കാളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാങ്ചുക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാറിന്റെ വാദം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയും നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടിനെതിരെയും ജൂണ്‍ 28 മുതലാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കെ നാളെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ വാങ്ചുക് ആഹ്വാനം ചെയ്തിരുന്നു.

അദ്ദേഹം ആശുപത്രിയിലായ സാഹചര്യത്തില്‍ വാങ്ചുക്കിന് പകരം ഭാര്യ ഗീതാഞ്ജലി നാളത്തെ പാര്‍ലമെന്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് വാങ്ചുക് എഴുതിയ കത്തില്‍, ഈ മാര്‍ച്ച് രാജ്യത്തിന്റെ ‘രണ്ടാം സ്വാതന്ത്ര്യ സമരം’ ആണെന്നും ഇത് വന്‍ വിജയമാക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ നാളത്തെ മാര്‍ച്ചിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ദല്‍ഹി പൊലീസ്.

Content Highlight: This is not medical care, it is illegal detention: Urgent hearing required: Wangchuk’s partner approaches Delhi High Court

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.