തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിങ്ങില്ലെന്നും ഉപഭോഗം അധികമായതിനാൽ ലോഡ് കൂടി ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്നങ്ങളെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കാലാവസ്ഥയിൽ വന്ന മാറ്റം പ്രതിസന്ധിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി വാങ്ങുന്നതിൽ വന്ന കാലമാറ്റത്തിന് കാരണം റെഗുലേറ്ററി കമ്മീഷനാണെന്നും അതിൽ ബോർഡിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണവേയായിയുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്രിപ്പ് ആകുന്നത് ലോഡ് ഷെഡിങ് അല്ലെന്നും നിലവിലെ വൈദ്യുത തടസം അഞ്ചോ പത്തോ മിനിറ്റാണെന്നും ഉപഭോഗം കൂടുമ്പോഴാണ് ട്രിപ്പാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോൾ 280 മെഗാവാട്ട് വൈദ്യുതി കിട്ടിയിട്ടുണ്ട്. ഇനിയും കൂടുതൽ കിട്ടിയാൽ ഒരും പ്രശ്‌നവും വരില്ല, ഇന്നലെ രാത്രി മഴ പെയ്തു ഇന്ന് കാലാവസ്ഥ അനുകൂലമാണ്. അങ്ങനെ വന്നാൽ വൈദ്യുതി വാങ്ങേണ്ടിവരില്ലെ,’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബോർഡ് വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. വൈദ്യുതി കൂടുതൽ വാങ്ങിയിട്ട് ആവശ്യം വന്നില്ലെങ്കിൽ ബോർഡിന് വലിയ നഷ്ടമുണ്ടാകില്ലേ? മന്ത്രിയെന്ന നിലയിൽ റെഗുലേറ്ററി കമ്മീഷനെ കുറ്റം പറയുന്നത് ശരിയല്ല,’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങൾ കൂടുന്നതും പാചക വാതകം കിട്ടാതായതോടെ ഇൻഡെക്ഷൻ കുക്കറിന്റെ ഉപയോഗം കൂടിയതും അപ്രതീക്ഷിതമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.