യുദ്ധം തുടങ്ങുന്നത് വരെ ആകെ വിറ്റ ഇന്‍ഡക്ഷന്‍ കുക്കര്‍ പന്ത്രണ്ട് ലക്ഷം; ശേഷം ഒറ്റമാസം കൊണ്ട് പന്ത്രണ്ട് ലക്ഷം; വൈദ്യൂതി ഉപഭോഗത്തില്‍ ഇതുണ്ടാക്കുന്നത് വന്‍ പ്രതിസന്ധി: എം.ജി സുരേഷ് കുമാര്‍
Kerala
യുദ്ധം തുടങ്ങുന്നത് വരെ ആകെ വിറ്റ ഇന്‍ഡക്ഷന്‍ കുക്കര്‍ പന്ത്രണ്ട് ലക്ഷം; ശേഷം ഒറ്റമാസം കൊണ്ട് പന്ത്രണ്ട് ലക്ഷം; വൈദ്യൂതി ഉപഭോഗത്തില്‍ ഇതുണ്ടാക്കുന്നത് വന്‍ പ്രതിസന്ധി: എം.ജി സുരേഷ് കുമാര്‍
നിഷാന. വി.വി
Tuesday, 28th April 2026, 7:57 am

തിരുവനന്തപുരം: വേനല്‍കാലത്തെ വൈദ്യൂതി ഉപയോഗം മുന്നില്‍ കണ്ട് തന്നെയാണ് കെ.എസ്.ഇ.ബി ഈ വര്‍ഷവും ആസൂത്രണം നടത്തിയതെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയറുമായ ഡോക്ടര്‍ എം.ജി സുരേഷ് കുമാര്‍.

എന്നാല്‍ വേനലിന്റെ കടുപ്പമോ മറ്റെന്തെങ്കിലോ അല്ലാതെയുളള വലിയ ഉപഭോഗ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ വേനലിലുണ്ടായിരുന്ന പരമാവധി വൈദ്യുതി ആവശ്യകത 5500 മെഗാവാട്ടിന് താഴെയായിരുന്നുവെന്നും എന്നാല്‍ വേനലിന് മുമ്പുള്ള മാസങ്ങളില്‍ തന്നെയത് 4100 മുതല്‍ 5100 മെഗാ വാട്ട് വരെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ഷന്‍ ഇയര്‍ ആയതുകൊണ്ട് വൈദ്യൂതി ഉപയോഗം 5900 മുതല്‍ 6000 മെഗാ വാട്ട് വരെയായാലും പ്രശ്‌നമില്ലയെന്ന രീതിയിലാണ് വൈദ്യൂതി ബോര്‍ഡ് ഈ വേനല്‍ കാലത്തെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏട്ട് മുതല്‍ പത്ത് മെഗാ വാട്ട് വരെ അധിക ഉപഭോഗമുണ്ടായാല്‍ പോലും പ്രശ്‌നമില്ലാത്ത രീതിയിലായിരുന്നു ആസൂത്രണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അപ്രതീക്ഷിതമായാണ് ഫെബ്രുവരി 28ന് ഇറാനെതിരായ യു.എസ് ഇസ്രഈല്‍ ആക്രമണം ഉണ്ടായതെന്നും പാചക വാതക പ്രതിസന്ധി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി മാസം വരെ കേരളത്തില്‍ ആകെ വിറ്റ്‌പോയ ഇന്‍ഡക്ഷന്‍ സ്റ്റൗകളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോളമാണ് എന്നാല്‍ കഴിഞ്ഞ ഒറ്റമാസം കൊണ്ട് വിറ്റ് പോയത് പന്ത്രണ്ട് ലക്ഷമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേരളത്തിന്റെ ഗ്രിഡില്‍ കണക്ട് ചെയ്യപ്പെട്ട സ്റ്റൗവിന്റെ എണ്ണം 24 ലക്ഷമാണ്. ഒരു സ്റ്റൗ എന്നാല്‍ ആയിരം വാട്ട് മുതല്‍ രണ്ടായിരം വാട്ട് വരെയാണ്. ഇതുണ്ടാക്കുന്ന ലോഡ് 2400 മെഗാവാട്ടാണ്. അത്ര വലിയ ഇപാക്ടാണ് ഇത് ഉണ്ടാക്കുന്നത്. ഈ പ്രതിസന്ധി ആര്‍ക്കും മുന്‍കുട്ടി കാണാല്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28ന് ട്രംപ് ആക്രമണം നടത്തുമെന്നും ഇവിടെ പാചക വാതക പ്രതിസന്ധിയുണ്ടാകുമെന്നും ജൂണ്‍ മാസത്തിലും ഫെബ്രുവരി 27 വരെയും കെ.എസ്.ഇ.ബിക്ക് മുന്‍കൂട്ടി കാണാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് മാസം അവസാനത്തിലാണ് കേരളത്തില്‍ പാചക വാതക പ്രതിസന്ധി ഇത്രയും രൂക്ഷമാവുന്നത്. എപ്രില്‍ എട്ടാം തിയതി തന്നെ റെഗുലേറ്ററി കമ്മീഷന് മുന്നില്‍ കെ. എസ്.ഇ.ബി അപേക്ഷ സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഈ സമയത്ത് തീരുമാനം എടുക്കാന്‍ കഴിയില്ല. ഇലക്ഷന്‍ ആയതിനാല്‍ ഒരു രാഷ്ട്രീയ നേതൃത്വം നിലവിലില്ല.

റെഗുലേറ്ററി കമ്മീഷന് കൊടുത്ത അപേക്ഷയില്‍ തീരുമാനമാവുന്നത് എപ്രില്‍ 26 നാണെന്നും 27ന് തന്നെ ടേം എഹേഡ് മാര്‍ക്കറ്റില്‍ നിന്നും പര്‍ചേസ് ചെയ്ത്‌കൊണ്ട് പരിഹരിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിപയോ കോവിഡോ പോലെ ഒരു പ്രതിസന്ധിയുണ്ടായാല്‍ ഇതിന് മുകളില്‍ കഥാപ്രസംഗം നടത്തി ജനങ്ങളെ ഭീതിയിലാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: The total number of induction cookers sold before the war started was twelve lakhs; twelve lakhs in a single month after that; this is causing a huge crisis in electricity consumption: M.G. Suresh Kumar

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.