സംസ്ഥാനം ദേവഭൂമി; പൊതുനിരത്തുകളില്‍ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ല: ധാമി
India
സംസ്ഥാനം ദേവഭൂമി; പൊതുനിരത്തുകളില്‍ നിസ്‌ക്കരിക്കാന്‍ അനുവദിക്കില്ല: ധാമി
നിഷാന. വി.വി
Saturday, 23rd May 2026, 8:55 am

ഡെറാഡൂണ്‍: റോഡുകളില്‍ നിസ്‌ക്കാരം അനുവദിക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിങ് ധാമി. മതപരമായ പ്രവര്‍ത്തനങ്ങളിലൂടെ പൊതു റോഡുകള്‍ തടസപ്പെടുത്താന്‍ കഴിയില്ലെന്ന് ധാമി പറഞ്ഞു.

ആരും നിയമത്തിനതീതരല്ലെന്നും പള്ളികളിലോ ഭരണകൂടം നിര്‍ദേശിച്ച സ്ഥലങ്ങളിലോ മാത്രം നിസ്‌ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബക്രീദ് വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ജലസേചന, കൃഷിവകുപ്പുകളിലെ പുതിയ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുന്നതിനായി ഡെറാഡൂണില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകളില്‍ നിസ്‌ക്കാരിക്കാന്‍ അനുവദിക്കണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അതിന് അനുവദിക്കില്ലെന്നും ധാമി പറഞ്ഞു. സംസ്ഥാനം ദേവഭൂമിയാണെന്നും ആത്മീയമായ വിനോദ സഞ്ചാരത്തിന്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു.

‘നിലവില്‍ ചാര്‍ ധാം യാത്ര അതിന്റെ ഉച്ചസ്ഥായിയിലാണ്, രാജ്യത്തുടനീളവും വിദേശത്തുമുള്ള ലക്ഷക്കണക്കിന് ഭക്തര്‍ ഉത്തരാഖണ്ഡില്‍ എത്തിച്ചേരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, സംസ്ഥാനത്തിനുള്ളില്‍ സമാധാനവും സുരക്ഷയും സുഗമമായ ഗതാഗതവും നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന. റോഡുകള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനുള്ളതാണ്, മതപരമായ പരിപാടികള്‍ക്കോ പ്രകടനങ്ങള്‍ക്കോ ഉള്ള വേദികളായി ഇത് ഉപയോഗിക്കാന്‍ കഴിയില്ല,’ ധാമി പറഞ്ഞു.

വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാടിനെയും ധാമി പരിഹസിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമയി റോഡുകളില്‍ നിസ്‌ക്കരിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നുണ്ടെന്നായിരുന്നു ധാമിയുടെ പരാമര്‍ശം.

എന്നാല്‍ വ്യക്തവും കൃത്യവുമായ ഒരു നയത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവൃത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡില്‍ നിസ്‌ക്കരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഇത്തരത്തിലൊരു ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. മെയ് 28ന് മുസ്‌ലിം സമൂഹം ബക്രീദ് ആഘോഷിക്കാനിരിക്കെയാണ് നിരോധനം.

Content Highlight: The state is a land of gods; prayers will not be allowed on public roads: Dhami

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.