മലയാളി പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമായി മാറിയിരിക്കുകയാണ് നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2. സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിറിനെയും സംഘത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ അപൂർവ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്.
200 കോടി പിന്നിട്ട് ഹൗസ് ഫുൾ പ്രദർശനവുമായി മുന്നേറുന്ന സിനിമയുടെ വിജയത്തിൽ കഥയും പ്രകടനങ്ങളും പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട ഘടകമാണ് അതിന്റെ മികവുറ്റ എഡിറ്റിങ്.
ചിത്രത്തിന്റെ എഡിറ്ററായ കണ്ണൻ മോഹൻ ഇപ്പോൾ വാഴ 2യുമായി ബന്ധപ്പെട്ട അനുഭവങ്ങളും സിനിമയിലെ ചില രംഗങ്ങൾ തന്റെ വ്യക്തിജീവിതത്തെ ഓർമിപ്പിച്ചതായും തുറന്നു പറഞ്ഞിരിക്കുകയാണ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം മനസ് തുറന്നത്.
‘സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് എന്റെ അച്ഛൻ പെട്ടെന്ന് മരിച്ചത്. ആ സമയത്താണ് ബിജുചേട്ടന്റെ സീൻ എനിക്ക് എഡിറ്റ് ചെയ്യാൻ ലഭിക്കുന്നത്. അത് കണ്ടപ്പോൾ ട്രോമയിൽ ആയിപ്പോയി. നിങ്ങളെ പോലെ തന്നെ എനിക്കും വളരെ ഫീൽ ആയ ഒരു രംഗമായിരുന്നു അത്. കണ്ടപ്പോൾ വളരെ വിഷമം തോന്നി, കാരണം അത്തരത്തിലുള്ള സീനുകളുമായി നമ്മൾ ഇമോഷണലായി കണക്ട് ആകുമല്ലോ.
കൂടാതെ അവസാന ഫൈറ്റ് സീനിൽ എല്ലാവർക്കും ഡയലോഗ് ഉണ്ടായിരുന്നു. സിനിമ കണ്ടതിന് ശേഷം മീനാക്ഷി എനിക്ക് മെസേജ് അയച്ചു ‘നന്നായിരുന്നു, ആ മൂസ എന്ന് പറയുന്ന ഡയലോഗ് മാത്രമേയുള്ളൂ’ എന്ന് പറഞ്ഞു. ജയകൃഷ്ണൻ എന്ന് പറയുന്ന ഒരാളുടെ മാസ്റ്റർ സീൻ വരെ കട്ട് ആയി പോയിട്ടുണ്ട്,’ കണ്ണൻ മോഹൻ പറഞ്ഞു.
ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ്, വിജയ് ബാബു എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. സൗഹൃദത്തിന്റെ തീവ്രതയും നൊസ്റ്റാൾജിയയും, സഹോദരബന്ധവും ഇഴചേർത്ത തിരക്കഥ സംവിധായകൻ സവിൻ മനോഹരമായി ദൃശ്യവൽക്കരിച്ചു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.