തിരുവനന്തപുരം: കാസര്‍ഗോഡ് എം.ഡി.എം.എ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും തനിക്ക് നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ അറിയാമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ വാദം പൊളിച്ച് പ്രതി ഹുസൈന്റെ ഫേസ്ബുക്ക് ചിത്രങ്ങളും വീഡിയോകളും.
നവകേരള സദസ് നടന്നത് 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ ആയിരുന്നു. എറണാകുളത്ത് നടന്നത് ഡിസംബര്‍ ഏഴുമുതല്‍ പത്ത് വരെയായിരുന്നു. എന്നാല്‍ അതിനു മുന്‍പ് 2023 ഒക്ടോബര്‍ 21നും 30നും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന് ഒപ്പമുള്ള ഫോട്ടോയും വീഡിയോയും മുഹമ്മദ് ഹുസൈന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുഖ്യമന്ത്രി പറഞ്ഞ വാദം പൂര്‍ണമായും തെറ്റാണ്.
‘കേസില്‍ അറസ്റ്റിലായവരെ എനിക്കറിയാം. നവകേരള സദസിലെ സമര പരിപാടികളില്‍ പങ്കെടുത്ത് പരിക്കേറ്റവരാണ് ഇരുവരും. ചികിത്സയില്‍ കഴിയുന്ന അവരെ സന്ദര്‍ശിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ ഒരാള്‍ എന്ന നിലയില്‍ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. അതിനുശേഷം പലപ്പോഴായി എന്നെ കാണാന്‍ എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇതിനപ്പുറം യാതൊരു ബന്ധവുമില്ല. അറസ്റ്റിലാകുന്നത് വരെ അയാള്‍ക്ക് ഇത്തരമൊരു ലഹരിയിടപാടുണ്ടെന്ന് തനിക്കോ പാര്‍ട്ടിക്കോ അറിവുണ്ടായിരുന്നില്ല. എന്റെ സോഷ്യല്‍ മീഡിയ കോ-ഡിനേറ്റര്‍മാരാണെന്ന പ്രചരണം തെറ്റാണ്. എനിക്ക് സോഷ്യല്‍ മീഡിയ കോ-ഡിനേറ്റര്‍മാരില്ല,’. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും വി.ഡി സതീശന്റെ ഓഫീസുമായി ലഹരിക്കേസിലെ പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന ആരോപണം കടുപ്പിച്ച് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്.
കേസില്‍ പിടിയിലായവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എറണാകുളം സി.പി.ഐ.എം ജില്ലാ സെക്രട്ടറി എസ്. സതീഷും പറഞ്ഞു. ‘വി.ഡി സതീശനുമായി മുഖ്യപ്രതി ഹുസൈന് നീണ്ടകാലത്തെ ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധം ഉപയോഗപ്പെടുത്തി എം.ഡി.എം.എ കച്ചവടം നടത്തിയോയെന്നും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റു കണ്ണികള്‍ ഉണ്ടോയെന്നും പരിശോധിക്കണം.,’ എസ്.സതീഷ് കൂട്ടിച്ചേര്‍ത്തു.
വി.ഡി സതീശന്റെ പുതുയുഗ യാത്രയില്‍ ഹുസൈന്‍ സജീവ പങ്കാളിയാണെന്ന് ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി നിഖില്‍ ബാബുവും മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: The Chief Minister’s claim is incorrect; those arrested in the MDMA case were known prior to the Nava Kerala Sadas—photos serve as evidence.