| Saturday, 10th May 2025, 6:02 pm

മമ്മൂക്കയുടെ ആ ഐക്കോണിക് ഡയലോഗ് താന്‍ പറയില്ലെന്ന് ലാലേട്ടന് വേണമെങ്കില്‍ പറയമായിരുന്നു, അദ്ദേഹമത് ചെയ്തില്ല: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.

മോഹന്‍ലാലിന്റെ പല സിനിമകളുടെയും റഫറന്‍സ് ഡയലോഗുകള്‍ ചിത്രത്തിലുണ്ടായിരുന്നു. സെല്‍ഫ് ട്രോള്‍ അടക്കമുള്ള പല ഡയലോഗുകളും പ്രേക്ഷകര്‍ക്ക് കല്ലുകടിയായി തോന്നാതെ അവതരിപ്പിക്കാന്‍ തരുണ്‍ മൂര്‍ത്തിക്ക് സാധിച്ചു. അത്തരം ഡയലോഗുകളെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ‘ശാന്തമീ രാത്രിയില്‍’ എന്ന പാട്ട് ഉള്‍പ്പെടുത്തിക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ അതിന് സമ്മതിച്ചെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു.

അത് നല്ല രസമായിരിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്നും യാതൊരു ഈഗോയുമില്ലാത്തതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പഴയ പാട്ടുകള്‍ ഉപയോഗിക്കാമെന്ന് വേണമെങ്കില്‍ പറയാമായിരുന്നെന്നും മോഹന്‍ലാല്‍ അത് ചെയ്തില്ലെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

സിനിമയില്‍ മണിയന്‍ എന്ന കഥാപാത്രത്തെ തപ്പി ഒരു ചേരിയില്‍ പോകുന്ന രംഗമുണ്ടെന്നും ആ ഭാഗത്ത് മമ്മൂട്ടി ബിഗ് ബി എന്ന സിനിമയില്‍ പറയുന്ന ഒരു ഐക്കോണിക് ഡയലോഗ് മോഹന്‍ലാല്‍ പറയുന്നുണ്ടെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. അത് മമ്മൂട്ടിയുടെ ഡയലോഗായതുകൊണ്ട് താന്‍ എന്തിനാ പറയുന്നതെന്ന് മോഹന്‍ലാലിന് ചോദിക്കാമായിരുന്നെന്നും എന്നാല്‍ അത്തരത്തിലൊരു നീക്കവും മോഹന്‍ലാലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ഈ പടത്തില്‍ ‘ശാന്തമീ രാത്രിയില്‍ എന്ന പാട്ട് യൂസ് ചെയ്‌തോട്ടെയെന്ന് ലാലേട്ടനോട് ചോദിച്ചിരുന്നു. ‘പിന്നെന്താ മോനേ, നമുക്ക് ചെയ്യാമല്ലോ, നല്ല പാട്ടാണത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലാലേട്ടന് വേണമെങ്കില്‍ അത് വേണ്ടെന്ന് പറയാമായിരുന്നു. ‘നമ്മുടെ പാട്ടുകള്‍ വേറെയില്ലേ, അത് ചെയ്താല്‍ പോരെ’ എന്നൊന്നും ലാലേട്ടന്‍ ചോദിച്ചില്ല. ഒട്ടും ഈഗോയില്ലാത്തതുകൊണ്ടാണ് അത് സംഭവിച്ചത്.

അതുപോലെ തന്നെ വേറൊരു സീനുണ്ട്. മണിയന്‍ എന്ന കഥാപാത്രത്തിനെ കണ്ടുപിടിക്കാന്‍ വേണ്ടി ഇവരെല്ലാം ഒരു ചേരിയില്‍ പോകുന്ന സീനില്‍ ലാലേട്ടന്‍ പറയുന്നത് മമ്മൂക്കയുടെ ഒരു ഐക്കോണിക് ഡയലോഗാണ്. ബിഗ് ബിയിലെ ‘ഉമ്മാന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണെങ്കിലും പൊക്കും’ എന്ന ഡയലോഗ് ലാലേട്ടന്‍ പറയുന്നുണ്ട്. ‘ഇത് മമ്മൂക്കയുടെ ഡയലോഗല്ലേ, ഞാനെങ്ങനെയാ പറയുക’ എന്നൊന്നും അദ്ദേഹം ചോദിച്ചില്ല. അവര്‍ പരസ്പരം നല്‍കുന്ന മ്യൂച്ചല്‍ റെസ്പക്ടാണ് അത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy about Big B reference dialogue in Thudarum movie

We use cookies to give you the best possible experience. Learn more