വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഏറെ കാലത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. 282 റണ്‍സിന്റെ ടാര്‍ഗറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഓസ്ട്രേലിയ പടുത്തുയര്‍ത്തിയത്. രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിയാം. നിലവില്‍ 56 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.

159 പന്തില്‍ 102 റണ്‍സുമായി ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ക്രീസില്‍ തുടരുകയാണ്. മൂന്നാം ഓവറില്‍ റിയാന്‍ റിക്കെല്‍ട്ടനെ ആറ് റണ്‍സിനും 17ാം ഓവറില്‍ വിയാന്‍ മുള്‍ഡറെ 27 റണ്‍സിനും മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ടീമിനെ വിജയതീരത്തെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങുകയായിരുന്നു ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രവും ക്യാപ്റ്റനും.

മികച്ച ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് നിര്‍ണായക പങ്കാണ് മാര്‍ക്രം പ്രോട്ടിയാസിന് വേണ്ടി വഹിച്ചത്. ബാവുമയുടെ അര്‍ധസെഞ്ച്വറിയും വലിയ പ്രാധാന്യമാണ് ഇന്നിങ്‌സില്‍ കൊണ്ടുവന്നത്. ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പ്രോട്ടിയാസ് ക്യാപ്റ്റന് സാധിച്ചിരിക്കുകയാണ്.

ഐ.സി.സിടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാകാനാണ് ബാവുമയ്ക്ക് സാധിച്ചത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് 2019-21 സീസണില്‍ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ക്യാപ്റ്റന്‍. വമ്പന്മാരായ ഓസീസിസ് ക്യാപ്റ്റനും ഇന്ത്യന്‍ ക്യാപ്റ്റനും നേടാന്‍ സാധിക്കാത്ത ഈ നേട്ടത്തില്‍ രണ്ടേരണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചത്.

ഐ.സി.സിടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍, റണ്‍സ്, എതിരാളി, വര്‍ഷം

കെയ്ന്‍ വില്യംസണ്‍ – 52* – ഇന്ത്യ – 2021

തെംബ ബാവുമ – 65* – ഓസ്‌ട്രേലിയ – 2025

മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. കഗീസോ റബാദയുടെ ഫൈഫര്‍ നേട്ടമാണ് പ്രോട്ടിയാസിന് തുണയായത്. ആദ്യ ഇന്നിങ്സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് മികച്ച തിരിച്ചുവരവാണ് ഓസ്ട്രേലിയയും കാഴ്ചവെച്ചത്.

കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. പാറ്റ് കമ്മിന്‍സ് നേടിയ ആറ് വിക്കറ്റായിരുന്നു ഇന്നിങ്സില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 207 റണ്‍സിന് തകര്‍ത്താണ് പ്രോട്ടിയാസ് കിരീടം സ്വപ്‌നം കണ്ട് ബാറ്റിങ്ങിന് ഇറങ്ങിയത്.

Content Highlight: Temba Bavuma In Great Record Achievement In ICC Test Championship Final