സെഞ്ച്വറിയുമില്ല അര്‍ധ സെഞ്ച്വറിയുമില്ല, സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് തോല്‍വി!
Sports News
സെഞ്ച്വറിയുമില്ല അര്‍ധ സെഞ്ച്വറിയുമില്ല, സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് തോല്‍വി!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th November 2025, 3:00 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയ്ല്‍വേയ്‌സിനെതിരെ കേരളത്തിന് തോല്‍വി. ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ബി ഗ്രൗഡില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. മത്സരത്തില്‍ ടോസ് നേടിയ കേരളം റെയ്ല്‍വേസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് റെയ്ല്‍വേയ്‌സ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് മാത്രമാണ് നേടാനായത്.

മത്സരത്തില്‍ കേരളത്തിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് സഞ്ജു സാംസനാണ്. 25 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 19 റണ്‍സായിരുന്നു താരം നേടിയത്. ഓപ്പണിങ്ങില്‍ രോഹന്‍ കുന്നുമ്മല്‍ 14 പന്തില്‍ എട്ട് റണ്‍സിനാണ് പുറത്തായത്.

സീസണിലെ ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ മിന്നും പ്രകടനം നടത്തിയ രോഹനും സഞ്ജുവിനും വലിയ സ്‌കോറിലേക്ക് പോകാന്‍ സാധിച്ചില്ല. ഒഡീഷക്കെതിരെ 177* റണ്‍സിന്റെ കൂറ്റന്‍ പാര്‍ടണര്‍ഷിപ്പില്‍ വിജയം നേടാന്‍ സഞ്ജുവിനും രോഹനും സാധിച്ചിരുന്നു. സഞ്ജു 51* റണ്‍സും രോഹന്‍ 121* റണ്‍സുമായിരുന്നു നേടിയത്. എന്നാല്‍ റെയ്ല്‍വേയ്‌സിനെതിരെ ഇരുവര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയി.

അതേസമയം 18 റണ്‍സ് നേടിയ സല്‍മാന്‍ നിസാറാണ് കേരളത്തിനായി രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അഖില്‍ സ്‌കറിയ 16 റണ്‍സും സ്വന്തമാക്കി. അങ്കിത് ശര്‍മ 15 റണ്‍സ് നേടി പുറത്താകാതെ നിന്നു. അതതേസമയം റെയ്ല്‍വേയ്‌സിനായ ബിഹാരി റായി മൂന്ന് വിക്കറ്റ് നേടി തിളങ്ങി. ശിവം ചൗദരി രണ്ട് വിക്കറ്റും അക്ഷത് പാണ്ഡെ, രാജ് ചൗദരി, കരണ്‍ ശര്‍മ (ക്യാപ്റ്റന്‍) എന്നിവര്‍ ഓരോ വിക്കറ്റും നേടി.

റെയ്ല്‍വേയ്‌സിന് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് നവ്‌നീത് വിര്‍ക്കാണ്. 29 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. രവി സിങ് 25 റണ്‍സും ഓപ്പണര്‍ ശിവം ചൗദരി 24 റണ്‍സും നേടി മികവ് പുലര്‍ത്തി. കേരളത്തിനായി കെ.എം. ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷറഫുദ്ദീന്‍, അഖില്‍ സ്‌കറിയ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: Syed Mushtaq Ali Trophy: Railways Beat Kerala by 32 Runs