കാശിന് ആവശ്യമുണ്ടെങ്കില്‍ മരിച്ചവന്റെ കിഡ്‌നി വരെ വില്‍ക്കാന്‍ നോക്കും; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഗോപന്റെ നെട്ടോട്ടം
Malayalam Cinema
കാശിന് ആവശ്യമുണ്ടെങ്കില്‍ മരിച്ചവന്റെ കിഡ്‌നി വരെ വില്‍ക്കാന്‍ നോക്കും; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഗോപന്റെ നെട്ടോട്ടം
അമര്‍നാഥ് എം.
Tuesday, 12th May 2026, 6:00 pm

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും കണ്ണടച്ച് വിശേഷിപ്പിക്കുകയാണ് മോഹിനിയാട്ടത്തെ. മികച്ച കണ്ടന്റും അതിന്റെ ഗംഭീര മേക്കിങ്ങും ഉണ്ടായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ അര്‍ഹിച്ച വിജയം ചിത്രത്തിന് ലഭിച്ചിരുന്നില്ല. വമ്പന്‍ സിനിമകള്‍ക്കിടയില്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം 40 കോടിയില്‍ ഒതുങ്ങുകയായിരുന്നു.

നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞ ദിവസം മോഹിനിയാട്ടം സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററിലെ മികച്ച പ്രതികരണം ഒ.ടി.ടിയിലും ചിത്രം ആവര്‍ത്തിക്കുകയാണ്. മിക്ക സിനിമാപേജുകളിലും മോഹിനിയാട്ടത്തിലെ സീനുകളും ഡയലോഗുകളും തന്നെയാണ് പ്രധാന ചര്‍ച്ച. അധികമാരും ശ്രദ്ധിക്കാതെ പോയ ഡയലോഗുകളും സീനുകളും കൂടുതല്‍ ശ്രദ്ധ നേടുകയാണ്.

മോഹിനിയാട്ടം Photo: Theatrical poster

അത്തരത്തിലൊന്നാണ് ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള ഹോസ്പിറ്റല്‍ സീന്‍. ഗോവിന്ദരാജയുടെ മൃതദേഹം വെട്ടിനുറുക്കുന്നതിന് മുമ്പ് ശശിധരന്റെ അളിയന്‍ ഗോപനും ജൂനിയര്‍ സുഭാഷും കൂടി അന്നാട്ടിലെ ആശുപത്രിയിലേക്ക് പോകുന്നുണ്ട്. ഒരാളുടെ കിഡ്‌നി വില്‍ക്കുന്നതിനെക്കുറിച്ച് ഇരുവരും ഓര്‍ഗന്‍ ഡൊണേഷന്‍ സെല്ലില്‍ ചോദിക്കുന്ന സീനുണ്ട്.

ബ്ലഡ് സൂക്ഷിച്ചുവെക്കുന്നതുപോലെ കിഡ്‌നി സൂക്ഷിച്ചുവെക്കാനാകില്ലെന്നാണ് നേഴ്‌സ് പറയുന്നത്. ഡോണറില്‍ നിന്ന് റിസീവറിലേക്ക് 15 മിനിറ്റിനുള്ളില്‍ മാറ്റേണ്ടതുണ്ടെന്ന് നേഴ്‌സ് പറയുമ്പോള്‍ രണ്ടുപേരും ഞെട്ടുന്നുണ്ട്. ഗോവിന്ദരാജയുടെ കിഡ്‌നി വിറ്റ് പൈസയുണ്ടാക്കാമെന്ന് വിചാരിച്ച ഗോപന്‍ ആ സമയത്ത് നിരാശനാകുന്നതായിട്ടാണ് കാണിക്കുന്നത്.

മോഹിനിയാട്ടം Photo: Netflix

ഈ സമയത്തും ബേബി ജീനിന്റെ സുഭാഷ് സ്‌കോര്‍ ചെയ്യുകയാണ്. ‘അതെങ്ങനെ ശരിയാവും. ഒന്നൂലേലും മ്മളൊരു നാട്ടുകാരല്ലേ’ എന്ന ഡയലോഗ് കൊണ്ട് സുഭാഷ് കൈയടി നേടുന്നുണ്ട്. ആദ്യം കാണുമ്പോള്‍ ഈ സീനിന്റെ ആവശ്യമുണ്ടോ എന്ന് പലരും ചിന്തിക്കും. എന്നാല്‍ ആ രണ്ട് കഥാപാത്രങ്ങളുടെയും അവസ്ഥ നോക്കുമ്പോള്‍ അതില്‍ കുഴപ്പമില്ലെന്ന് മനസിലാകും.

സ്‌കൂളിലെ പ്യൂണ്‍ ജോലി കൈവിട്ടുപോകാതിരിക്കാന്‍ 25 ലക്ഷം ഗോപന് ആവശ്യമാണ്. കുടുംബം മുഴുവന്‍ വലിയൊരു പ്രശ്‌നത്തില്‍ പെട്ട് നില്‍ക്കുമ്പോള്‍ അവരോട് ഗോപന് ചോദിക്കാനാകുന്നില്ല. സുഭാഷിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അതുവരെ കൂടെ നിന്ന മാമന്‍ തന്നെ ചതിക്കുകയാണെന്നറിയുമ്പോള്‍ അവനും കാശിന് ആവശ്യം വരികയാണ്.

മോഹിനിയാട്ടം Photo: Netflix

മരിച്ചവന്റെ കിഡ്‌നി വിറ്റിട്ടാണെങ്കിലും പൈസ ഒപ്പിക്കുക എന്ന വല്ലാത്ത ഗതികേടില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചിരി സമ്മാനിക്കുകയാണ്. ഹോസ്പിറ്റല്‍ സീന്‍ മാത്രമല്ല, വാഴക്കുല വിറ്റതിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്ന സീനിലും ഗോപന്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. എന്തായി എന്ന് വീട്ടുകാര്‍ ചോദിക്കുമ്പോള്‍ ‘നാട്ടിലേതിനെക്കാള്‍ നാല് രൂപ കൂടുതലാ ഇവിടെ’ എന്ന് കൂളായി ഗോപന്‍ പറയുകയാണ്. ഇത്തരം തമാശകള് തന്നെയാണ് മോഹിനിയാട്ടത്തെ സ്‌പെഷ്യലാക്കുന്നതും.

Content Highlight: Swathi Das Prabhu’s hospital scene in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം