| Saturday, 21st December 2024, 10:23 pm

ആ സംവിധായകന്‍ മനുഷ്യനൊന്നുമല്ല, റോബോട്ടാണ്; ജംഗിള്‍ പൊളിയാണ് ചെക്കന്‍ പൊളിച്ചിരിക്കുന്നത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും നിറഞ്ഞാടിയ ചിത്രം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്.

എമ്പുരാന്‍ എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിലെ തന്റെ ഭാഗത്തിന്റെ ഡബ്ബിങ് കഴിഞ്ഞെന്നും കണ്ടതത്രെയും ഗംഭീരമാണെന്നും സുരാജ് പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകന്‍ മനുഷ്യന്‍ അല്ലെന്നും റോബോട്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘എമ്പുരാനില്‍ എന്റെ ഭാഗത്തിന്റെ ഡബ്ബിങ് ഞാന്‍ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ജംഗിള്‍ പൊളിയാണ് ചെക്കന്‍ അതില്‍ ചെയ്തിരിക്കുന്നത്. സസ്‌പെന്‍സ് ഒന്നും ഞാന്‍ നശിപ്പിക്കുന്നില്ല. പക്ഷേ കണ്ടിട്ട് പൃഥ്വി അതില്‍ ജംഗിള്‍ പൊളിയാണ്, പുതിയ വാക്കാണ് (ചിരി). എന്റെ പോഷനും പിന്നെ അവിടെയും ഇവിടെയുമൊക്കെ ഞാന്‍ കണ്ടു. അതൊന്നും ഒരു രക്ഷയുമില്ല. എന്റെ ക്യാരക്ടറിന്റെ കാര്യമോ ഒന്നും ഞാന്‍ ഇപ്പോള്‍ പറയില്ല. അതെല്ലാം സര്‍പ്രൈസ് ആണ്. മാര്‍ച്ച് 27ന് അദ്ദേഹം പുലിമടയില്‍ നിന്ന് വരും.

പൃഥ്വി എന്ന് പറയുന്ന സംവിധായകന്‍ ഒരു മനുഷ്യന്‍ ഒന്നും അല്ല, ഒരു റോബോട്ട് ആണ്. എന്തൊക്കെ കാര്യങ്ങളാണ് പെര്‍ഫെക്ട് ആയി ചെയ്യുന്നത്. അതൊക്കെ ഒരു റോബോട്ടിക് സെറ്റിങ്‌സാണ്. എല്ലാത്തിനെ കുറിച്ചും ഒരു ധാരണയുണ്ട്. എല്ലാ സംവിധായകര്‍ക്കും അതുണ്ട്. പക്ഷേ ഇത് നമ്മള്‍ തന്നെ ഞെട്ടിപ്പോകും.

ഓരോ സംവിധായകരുടെ രീതിയാണല്ലോ വരുന്നു, ഈ ലൊക്കേഷന്‍ ഒക്കെ കാണുന്നു, പിന്നെ ബാക്കിയെല്ലാം ചെയ്യുന്നു. എന്നാല്‍ പൃഥ്വി വന്ന ഉടനെ ടക് ടക് എന്ന് പറയുന്ന പോലെ ഷോട്ട് എടുക്കും. എഡിറ്റ് ചെയ്താണ് ഓരോ സീനും എടുത്ത് പോകുന്നത്. അനാവശ്യമായി ഒരു ഷോട്ട് എടുക്കുകയോ ഒന്നും ചെയ്യില്ല. അത്രയും ധാരണയുള്ളവര്‍ക്കേ അതിനെല്ലാം കഴിയുകയുള്ളൂ,’ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു.

Content Highlight: Suraj Venjaramoodu Talks About Prithviraj sukumaran

We use cookies to give you the best possible experience. Learn more