| Thursday, 17th April 2025, 8:15 am

മാറി ഇരുന്ന എന്നെ മമ്മൂക്കയുടെ അടുത്തുകൊണ്ടുപോയി ഇരുത്തിയത് അദ്ദേഹം: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാഫിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറൂട്. ഷാഫി സംവിധാനം ചെയ്ത മായാവി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി ഷാഫിയെ കാണുന്നതെന്നും മായാവിയുടെ ഷൂട്ട് തുടങ്ങിയതിന് ശേഷമാണ് താന്‍ ചാന്‍സ് ചോദിച്ചു അങ്ങോട്ട് പോയതെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.

മായാവിയില്‍ തന്റെ സീന്‍ കഴിഞ്ഞാല്‍ താന്‍ ഒറ്റക്ക് മാറിയിരിക്കുമെന്നും അപ്പോള്‍ തന്നെ വിളിച്ച് ഇങ്ങനെ മാറിയിരിക്കരുതെന്ന് പറഞ്ഞ് മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും കൂടെ തന്നെ അദ്ദേഹം കൊണ്ടുപോയി ഇരുത്തിയെന്നും സുരാജ് പറഞ്ഞു.

ഒരു നടന്‍ എന്ന നിലയില്‍ തന്നെ മോട്ടിവേറ്റ് ചെയ്തതും മോള്‍ഡ് ചെയ്തതും ഷാഫിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയിലെ ഓര്‍മയിലെന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘ഷാഫി സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് മായാവി സിനിമയുടെ ലൊക്കേഷനില്‍ വച്ചിട്ടാണ്. ഷൂട്ടിങ് തുടങ്ങിയിട്ടാണ് ഞാന്‍ അവിടെ എത്തുന്നത്. അന്ന് എല്ലാരുമായി പരിചയപ്പെടാനും ഒരു ബന്ധമുണ്ടാക്കാനൊന്നും എനിക്കറിയില്ല. ഏതെങ്കിലും ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ ഞാന്‍ തുടക്കക്കാരനല്ലേ, അതുകൊണ്ട് ഞാന്‍ ദൂരെ മാറി നില്‍ക്കും. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.

ഒരു തുടക്കക്കാരനായിട്ടും ഷാഫി സാര്‍ നേരെ എന്റെ അടുത്തേക്ക് വന്ന് ‘സുരാജ് ഇങ്ങനെ മാറിയിരിക്കരുത്’ എന്ന് പറഞ്ഞിട്ട് പുള്ളിയോടൊപ്പവും അതുപോലെതന്നെ നമ്മള്‍ സ്‌ക്രീനില്‍ കണ്ടു കൈയ്യടിക്കുന്ന നമ്മുടെ മമ്മൂക്കയുടെയും മറ്റു പ്രിയപ്പെട്ട താരങ്ങളുടെ ഒപ്പവും അദ്ദേഹം എന്നെ കൊണ്ട് പോയി ഇരുത്തി.

എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്ത ഒരു സംവിധായകനാണ് ഷാഫി സാര്‍. ഇവിടെ നമുക്ക് എന്ത് ചെയ്യണം എന്നെല്ലാം പറഞ്ഞു ഒരു നടനെന്ന രീതിയില്‍ എന്നെ മോള്‍ഡ് ചെയ്ത് സംവിധായകനാണ് ഷാഫി സാര്‍,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj venjaramoodu talks about director shafi

We use cookies to give you the best possible experience. Learn more