നാഷണല്‍ അവാര്‍ഡ് കിട്ടിയ എന്റെ മുഖത്ത് മണലെറിഞ്ഞാല്‍ ശരിയാകില്ലെന്ന് ആ സംവിധായകന്‍, എനിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു: സുരാജ് വെഞ്ഞാറമൂട്
Malayalam Cinema
നാഷണല്‍ അവാര്‍ഡ് കിട്ടിയ എന്റെ മുഖത്ത് മണലെറിഞ്ഞാല്‍ ശരിയാകില്ലെന്ന് ആ സംവിധായകന്‍, എനിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു: സുരാജ് വെഞ്ഞാറമൂട്
അമര്‍നാഥ് എം.
Thursday, 30th April 2026, 11:01 pm

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരാജ് വെഞ്ഞാറാമൂട്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ മാത്രം തിളങ്ങിയ സുരാജ് ഇന്ന് ഓരോ സിനിമയിലും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറിയ സുരാജ് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തന്റെ ഷെല്‍ഫിലെത്തിച്ചുകൊണ്ട്.

കരിയറാരംഭിച്ച് രണ്ട് പതിറ്റാണ്ടിനോടടുക്കുമ്പോള്‍ മലയാളവും കടന്ന് തിളങ്ങുകയാണ് സുരാജ് ഇപ്പോള്‍. തമിഴില്‍ ഭാഗമായ മൂന്ന് സിനിമകളിലും ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കരയിലും സ്ഥിതി വ്യത്യസ്തമല്ല. കരിയറില്‍ താന്‍ നേരിട്ട വ്യത്യസ്തമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

‘എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ സമയം. അവാര്‍ഡ് കിട്ടിയതിന് ശേഷവും ഞാന്‍ കോമഡി റോളുകളായിരുന്നു കൂടുതലും ചെയ്തുകൊണ്ടിരുന്നത്. ഒരു സിനിമയില്‍ എന്റെ മുഖത്തേക്ക് മണല്‍ നിറച്ച ചട്ടി എറിയുന്ന രംഗമുണ്ട്. ഒരു കഥാപാത്രം ചട്ടി എറിയുന്നു, അതിലെ മണല്‍ എന്റെ മുഖത്താകുന്നു. അതായിരുന്നു എടുക്കേണ്ട സീന്‍.

പക്ഷേ, ആ സീന്‍ വേണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ‘നാഷണല്‍ അവാര്‍ഡ് കിട്ടിയ എന്നെ വെച്ച് അങ്ങനെയൊരു സീനെടുത്താല്‍ ശരിയാകില്ല’ എന്ന്. പക്ഷേ, ഞാന്‍ അത് ശരിയാകില്ല എന്ന് പറഞ്ഞു. കാരണം, ആ സീനില്‍ എന്റെ മുഖത്തേക്ക് മണലെറിയുന്നതിലാണ് കോമഡി. ഞാന്‍ അത് ചെയ്യാന്‍ ബാധ്യസ്ഥനാണ് എന്ന് പറഞ്ഞിട്ട് ആ സീന്‍ എടുത്തു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

പോര്‍ തൊഴില്‍ എന്ന ഹിറ്റിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത് ചിത്രമാണ് കര. ധനുഷ് നായകനായ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് സുരാജ് പ്രത്യക്ഷപ്പെട്ടത്. ഡി.എസ്.പി ഭരതന്‍ എന്ന കഥാപാത്രം സുരാജില്‍ ഭദ്രമായിരുന്നു. ഈ വര്‍ഷം സുരാജ് ഭാഗമായ മൂന്നാമത്തെ ചിത്രമാണ് കര.

കെന്‍ കരുണാസ് സംവിധാനം ചെയ്ത യൂത്തിലും പ്രധാന ആകര്‍ഷണം സുരാജ് അവതരിപ്പിച്ച ഉണ്ണികൃഷണനായിരുന്നു. ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയം കൂടിയാണ് യൂത്ത്. മലയാളത്തിലേക്ക് തിരിച്ചെത്തിയ മോഹിനിയാട്ടത്തിലും സുരാജിന്റെ പ്രകടനം മികച്ചതായിരുന്നു. ഗോവിന്ദരാജ എന്ന കഥാപാത്രം സുരാജില്‍ ഭദ്രമായിരുന്നു.

Content Highlight: Suraj Venajaramoodu shares his old shooting experience

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം