ഇനി മറികടക്കാനുള്ളത് റൂട്ടിന്റെ കൈകളെ; സൂപ്പര്‍ നേട്ടത്തില്‍ സ്റ്റീവ് സ്മിത്!
Sports News
ഇനി മറികടക്കാനുള്ളത് റൂട്ടിന്റെ കൈകളെ; സൂപ്പര്‍ നേട്ടത്തില്‍ സ്റ്റീവ് സ്മിത്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th December 2025, 5:57 pm

2025-26 ആഷസ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും വമ്പന്‍ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 65 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു സ്റ്റീവ് സ്മിത്തും സംഘവും.

Steve Smith, Photo: ICC/x.com

മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍ നേടി ക്യാപ്റ്റന്‍ സ്മിത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും സ്മിത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടെസ്റ്റില്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്മിത് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടാണ്! നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു.

അന്താരാഷ്ട്ര ടെസ്റ്റില്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരം

ജോ റൂട്ട് (ഇംഗ്ലണ്ട്) – 213

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ) – 210

രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 210

മഹേല ജയവര്‍ധന (ശ്രീലങ്ക) – 205

ജാക്ക് കാലിസ് (സൗത്ത് ആഫ്രിക്ക) – 200

ടെസ്റ്റില്‍ 216 ഇന്നിങ്സില്‍ നിന്ന് 10580 റണ്‍സാണ് താരം നേടിയത്. 290 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 56 എന്ന മികച്ച ആവറേജും താരത്തിനുണ്ട്. 36 സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയും റെഡ്ബോളില്‍ സ്മിത് സ്വന്തമാക്കി.

അതേസമയം ആഷസിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് വരാനിരിക്കുന്ന മത്സരം ഏറെ നിര്‍ണായകമാണ്. മൂന്നാം മത്സരം ഡിസംബര്‍ 17 മുതല്‍ 21 വരെയാണ്. അഡ്‌ലെയ്ഡിലാണ് മത്സരം നടക്കുക. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഓസീസ് മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കാനാകാത്ത ഇംഗ്ലണ്ടിന് വരും മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയേണ്ടി വരും.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സൂപ്പര്‍ താരങ്ങളായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡുമില്ലാതെയാണ് ഓസീസ് വിജയിച്ചതെന്ന് എടുത്തുപറയേണ്ട കാര്യമാണ്. പരിക്ക് പറ്റി പുറത്ത് പോയ പേസര്‍മാര്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തിരിച്ചെത്തിയാല്‍ ഇംഗ്ലണ്ടിന്റെ കാര്യം കട്ടപ്പൊകയാകാനുള്ള സാധ്യതയുമുണ്ട്.

Content Highlight: Steve Smith In Super Record In Test Cricket