ന്യൂദല്‍ഹി: ആരവല്ലിയുടെ പുനര്‍നിര്‍വചനത്തില്‍ സുപ്രീം കോടതിയുടെ സ്റ്റേ. കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരവല്ലി കുന്നുകളില്‍ സര്‍വേയും പഠനവും നടത്താന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും അതുവരെ വരെ സ്റ്റേ പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
പുനര്‍നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പുതിയ നിര്‍വചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമാകുമോ, മാറ്റം ഖനനത്തിന് അനുമതി നല്‍കുന്ന മേഖലകളുടെ വ്യാപ്തി വര്‍ധിപ്പിക്കുമോ, കുന്നുകളുടെ ഉയരവും അകലവും പരിഗണിച്ച് ഖനനം അനുവദിക്കാനാകുമോ എന്നീ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതിൽ നിശ്ചിത സമയത്തിനുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാരിന്റെ മറുപടി ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ആരവല്ലി കുന്നുകളുടെ നിര്‍വചനത്തിലെ പുതിയ മാറ്റം അനിയന്ത്രിതമായ ഖനനത്തിനും പരിസ്ഥിതി നാശത്തിനും വഴിയൊരുക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് സ്വമേധയാ ഹരജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി. ജനുവരി 21ന് കേസ് വീണ്ടും പരിഗണിക്കും.
നവംബര്‍ 20ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവിലാണ് പുതിയ നിര്‍വചനം അംഗീകരിക്കപ്പെട്ടത്. ഈ നിര്‍വചനം വിവാദമായതോടെ ഉണ്ടായ പ്രതിഷേധത്തിന് ഒടുവിലാണ് സുപ്രീം കോടതി സ്വമേധയാ ഹരജി പരിഗണിച്ചത്.
ഒന്നിലധികം സംസ്ഥാനങ്ങളിലായി 700 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന മലനിരകളാണ് ആരവല്ലി. എന്നാല്‍ പുതിയ നിര്‍വചനം അനുസരിച്ച്, ഭൂനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ളതോ 500 മീറ്ററിനുളളില്‍ അകലം വരുന്ന രണ്ടോ അതില്‍ കൂടുതലോ കുന്നുകളും അവയ്ക്കിടയില്‍ വരുന്ന ഭൂപ്രദേശവുമാണ് അരവല്ലി കുന്നുകളായി കണക്കാക്കിയിരിക്കുന്നത്.
Content Highlight: Stay on redefinition of Aravalli; Supreme Court seeks more clarity