സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ പടുകൂറ്റന്‍ ജയവുമായി ആതിഥേയര്‍ പരമ്പരയില്‍ ഒപ്പമെത്തിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1നാണ് ഇംഗ്ലണ്ട് ഒപ്പമെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 146 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ത്രീ ലയണ്‍സ് പരമ്പരയിലൊപ്പമെത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 16.1 ഓവറില്‍ 158ന് പുറത്തായി.

ഫില്‍ സാള്‍ട്ടിന്റെ അപരാജിത സെഞ്ച്വറിയുടെയും ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരുടെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

സാള്‍ട്ട് 60 പന്തില്‍ പുറത്താകാതെ 141 റണ്‍സ് അടിച്ചെടുത്തു. 235.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ എട്ട് സിക്‌സറും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ബട്‌ലര്‍ 30 പന്തില്‍ 83 റണ്‍സും ബ്രൂക് 21 പന്തില്‍ പുറത്താകാതെ 41 റണ്‍സും സ്വന്തമാക്കി.

ഈ പ്രകകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങള്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ അടി കൊണ്ട പ്രോട്ടിയാസ് താരങ്ങള്‍ നാണക്കേടിന്റെ അനാവശ്യ നേട്ടങ്ങളും തങ്ങളുടെ പേരിന് നേരെ കുറിച്ചിരുന്നു.

മത്സരത്തില്‍ ക്വേന മഫാക്കയോട് മാത്രമാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ തെല്ലെങ്കിലും ബഹുമാനം കാണിച്ചത്. എക്കോണമി പത്തിന് മുകളിലായിരുന്നെങ്കിലും കൂട്ടത്തില്‍ മികച്ചുനിന്നത് യുവതാരം മാത്രമാണ്.

കഗീസോ റബാദയടക്കമുള്ളവര്‍ തല്ലുകൊണ്ടപ്പോഴാണ് മഫാക്ക ചെറുത്തുനിന്നത് എന്നതാണ് താരത്തിന്റെ സ്‌പെല്ലിനെ മികച്ചതാക്കുന്നത്.

മത്സരത്തില്‍ കഗീസോ റബാദയടക്കം മൂന്ന് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ 60+ റണ്‍സ് വഴങ്ങിയിരുന്നു. പുരുഷ ടി-20 ക്രിക്കറ്റില്‍ ഇതാദ്യമായാണ് മൂന്ന് താരങ്ങള്‍ ഒറ്റ ഇന്നിങ്‌സില്‍ 60+ റണ്‍സ് വഴങ്ങുന്നത്.