രാജസ്ഥാന്‍ താരത്തിന്റെ സെഞ്ച്വറിയില്‍ ഇന്ത്യയെ ചാരമാക്കി സൗത്ത് ആഫ്രിക്ക; തോറ്റിട്ടും പരമ്പര നേടി ഇന്ത്യ
Sports News
രാജസ്ഥാന്‍ താരത്തിന്റെ സെഞ്ച്വറിയില്‍ ഇന്ത്യയെ ചാരമാക്കി സൗത്ത് ആഫ്രിക്ക; തോറ്റിട്ടും പരമ്പര നേടി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th November 2025, 6:36 pm

സൗത്ത് ആഫ്രിക്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് വിജയം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക എ വിജയം സ്വന്തമാക്കിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ എ 252 റണ്‍സിന് പുറത്തായി.

മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രാജ്‌കോട്ട് ഏകദിനത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ക്ലീന്‍ സ്വീപ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ അതിന് സന്ദര്‍ശകര്‍ അനുവദിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ തിലക് വര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ 241 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓപ്പണര്‍മാരായ ലുവാന്‍ ഡ്രെ പ്രിട്ടോറിയസും റിവാള്‍ഡോ മൂന്‍സമിയും ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ഇരുവരും സെഞ്ച്വറി നേടിയാണ് കളം വിട്ടത്.

View this post on Instagram

A post shared by Paarl Royals (@paarlroyals)

38ാം ഓവറിലെ ആദ്യ പന്തില്‍ റിവാള്‍ഡോയെ മടക്കി പ്രസിദ്ധ് കൃഷ്ണ ബ്രേക് ത്രൂ സമ്മാനിച്ചു. 130 പന്തില്‍ 107 റണ്‍സ് നേടിയ താരത്തെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് പ്രസിദ്ധ് കൃഷ്ണ മടക്കിയത്.

അതേ ഓവറില്‍ തന്നെ പ്രിട്ടോറിയസിനെയും പ്രസിദ്ധ് പുറത്താക്കി. 98 പന്ത് നേരിട്ട രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം 123 റണ്‍സടിച്ചാണ് മടങ്ങിയത്. ആറ് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

30 റണ്‍സ് നേടിയ ഡിലാനോ പോട്ഗീറ്റര്‍, 20 റണ്‍സ് നേടിയ ഡിയാന്‍ ഫോറെസ്റ്റര്‍ എന്നിവരാണ് സ്‌കോര്‍ കണ്ടെത്തിയ മറ്റ് താരങ്ങള്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക എ ആറ് വിക്കറ്റിന് 325 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ-യ്ക്ക് അത്രകണ്ട് മികച്ച തുടക്കമല്ല ലഭിച്ചത്. ഋതുരാജ് ഗെയ്ക്വാദ് (30 പന്തില്‍ 25), അഭിഷേക് ശര്‍മ (എട്ട് പന്തില്‍ 11), ക്യാപ്റ്റന്‍ തിലക് വര്‍മ (23 പന്തില്‍ 11), റിയാന്‍ പരാഗ് (20 പന്തില്‍ 17) എന്നിവര്‍ കാര്യമായ ചലനമുണ്ടാക്കാതെ കടന്നുപോയി.

അര്‍ധ സെഞ്ച്വറിയുമായി ആയുഷ് ബദോണിയും ഇഷാന്‍ കിഷനും ചെറുത്തുനിന്നെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. ബദോണി 66 പന്തില്‍ 66 റണ്‍സും ഇഷാന്‍ കിഷന്‍ 67 പന്തില്‍ 53 റണ്‍സും നേടി.

ഒടുവില്‍ അഞ്ച് പന്ത് ശേഷിക്കെ 252ന് പുറത്തായി.

സൗത്ത് ആഫ്രിക്ക എയ്ക്കായി എന്‍ഖാബയോംസി പീറ്റര്‍ നാല് വിക്കറ്റ് നേടി. ഷെപോ മൊരേകി മൂന്ന് വിക്കറ്റും ബ്യോണ്‍ ഫോര്‍ച്യൂണ്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഡിലാനോ പോട്ഗീറ്ററാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

Content Highlight: South Africa A defeated India A in dead rubber match