| Friday, 25th April 2025, 9:45 pm

കാണാന്‍ ആഗ്രഹിച്ച മലയാള നടന്‍; ഷോര്‍ട്‌സുമിട്ട് എന്റെ മുന്നിലൂടെ നടന്നു പോകുന്നത് കണ്ടു: ശിവാംഗി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള തമിഴ് നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ്‌യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ 2020ലെ കുക്ക് വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ പരിപാടിയിലൂടെ മലയാളികള്‍ക്കിടയില്‍ പോലും ശിവാംഗിക്ക് ആരാധകരെ ലഭിച്ചു.

ഈച്ചയും യുവാവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ലൗലി എന്ന മാത്യു തോമസിന്റെ പുതിയ ചിത്രത്തില്‍ ഈച്ചയ്ക്ക് ശബ്ദം നല്‍കിയത് ശിവാംഗിയാണ്. തമിഴിലും മലയാളത്തില്‍ ശബ്ദം നല്‍കിയത് നടി തന്നെയാണ്.

ഇപ്പോള്‍ താന്‍ ലൗലി സിനിമയുടെ പ്രൊമോഷന് വേണ്ടി ചെന്നൈയില്‍ നിന്ന് വരുന്നതിന്റെ ഇടയില്‍ ആസിഫ് അലിയെ കാണാന്‍ ആഗ്രഹിച്ചതിനെ കുറിച്ചും അദ്ദേഹത്തെ കണ്ടതിനെ കുറിച്ചും പറയുകയാണ് ശിവാംഗി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഒരു കാര്യം അറിയുമോ. ഞാന്‍ ഇന്ന് രാവിലെ ചെന്നൈയില്‍ നിന്ന് ഫ്‌ളൈറ്റ് കയറാന്‍ പോയ സമയത്ത് ഒരു സംഭവമുണ്ടായി. ആസിഫ് അലിയ കണ്ടാല്‍ നന്നായിരിക്കും എന്ന് മനസില്‍ വെറുതെ കരുതി.

പിന്നെ ഞാന്‍ ഫോട്ടോ എടുക്കാന്‍ താഴേക്ക് പോയതായിരുന്നു. അപ്പോള്‍ അവിടെ ആസിഫ് അലിയെ കണ്ടു. അതും ഷോര്‍ട്ടും ഇട്ടുകൊണ്ടാണ്. നടക്കാനോ മറ്റോ പോയതാണ്. ആ സമയത്താണ് ഞാന്‍ കണ്ടത്. സത്യമായിട്ടും നടന്ന സംഭവമാണ് ഇത്,’ ശിവാംഗി കൃഷ്ണകുമാര്‍ പറയുന്നു.

ഉണ്ണി മുകുന്ദനെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. തനിക്ക് ഉണ്ണി മുകുന്ദനെ വലിയ ഇഷ്ടമാണെന്നും മല്ലുസിംഗ് എന്ന സിനിമ കണ്ടിട്ട് ക്രഷ് തോന്നിയ നടനാണ് അദ്ദേഹമെന്നുമാണ് ശിവാംഗി പറയുന്നത്.

‘എനിക്ക് മലയാളത്തില്‍ ആരുടെ കൂടെയാണ് അഭിനയിക്കാന്‍ ആഗ്രഹമെന്ന് ചോദിച്ചാല്‍, ഞാന്‍ നേരത്തെ കൊടുത്ത ഇന്റര്‍വ്യൂവില്‍ ഉണ്ണി മുകുന്ദന്റെ പേരാണ് പറഞ്ഞത് (ചിരി).

എനിക്ക് ഉണ്ണി മുകുന്ദനെ വലിയ ഇഷ്ടമാണ്. 12 വര്‍ഷം മുമ്പ് മല്ലുസിംഗ് എന്ന സിനിമ കണ്ടിട്ട് ക്രഷ് തോന്നിയ നടനാണ് അദ്ദേഹം. പക്ഷെ ഇതുവരെ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല,’ ശിവാംഗി കൃഷ്ണകുമാര്‍ പറയുന്നു.


Content Highlight: Sivaangi Krishnakumar Talks About Asif Ali

We use cookies to give you the best possible experience. Learn more