തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. ശനിയാഴ്ച രണ്ടുമണിക്കൂറോളമാണ് എസ്.ഐ.ടി കടകംപള്ളിയെ ചോദ്യം ചെയ്തത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ശബരിമലയിൽ വെച്ചാണ് പരിചയമെന്നും അദ്ദേഹം എസ്.ഐ.ടിക്ക് മൊഴി നൽകി. അതിനപ്പുറം പോറ്റിയുമായി ഒരു ഇടപാടുമില്ലെന്നും കടകംപള്ളി പറഞ്ഞു.
2019 ലെ ദേവസ്വം മന്ത്രിയെന്ന നിലയിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ എസ്.ഐ.ടി ചോദിച്ചെന്നും അതിന് താൻ മറുപടി പറഞ്ഞെന്നും കടകം പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും മന്ത്രി അറിയാറില്ലെന്നും ദേവസ്വം ബോർഡിന് സ്വതന്ത്രമായ അധികാരമുണ്ടെന്നുമാണ് അദ്ദേഹം എസ്.ഐ.ടിക്ക് നൽകിയ മൊഴി.
സ്വർണം പൂശൽ ഘട്ടത്തിൽ മന്ത്രിയെന്ന നിലയിൽ താൻ ഒരിക്കൽപ്പോലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: SIT questions Kadakampally Surendran