ഒരിക്കല്‍ ഒഴിവാക്കിയവരെ കൂടെക്കൂട്ടി വിജയ്‌യും രജിനികാന്തും, കാലത്തിന്റെ കാവ്യനീതിയെന്ന് സിനിമാപേജുകള്‍
Indian Cinema
ഒരിക്കല്‍ ഒഴിവാക്കിയവരെ കൂടെക്കൂട്ടി വിജയ്‌യും രജിനികാന്തും, കാലത്തിന്റെ കാവ്യനീതിയെന്ന് സിനിമാപേജുകള്‍
അമര്‍നാഥ് എം.
Saturday, 3rd January 2026, 5:05 pm

ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തലൈവര്‍ 173 അതിന്റെ സംവിധായകനെ കണ്ടെത്തിയിരിക്കുകയാണ്. രജിനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സിബി ചക്രവര്‍ത്തിയാണ്. ശിവകാര്‍ത്തികേയനെ നായകനാക്കി ഡോണ്‍ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് സിബി ചക്രവര്‍ത്തി.

ഡോണ്‍ റിലീസായി മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിബി അടുത്ത ചിത്രം ചെയ്യുന്നത്. ആദ്യചിത്രം തന്നെ 100 കോടി ക്ലബ്ബിലെത്തിച്ച ചുരുക്കം സംവിധായകരിലൊരാളാണ് സിബി ചക്രവര്‍ത്തി. തലൈവര്‍ 173യിലേക്ക് സിബി എത്തിയതും വിജയ്‌യുടെ അവസാന ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്യുന്നതും തമ്മിലുള്ള സാമ്യതയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

തലൈവര്‍ 173 Photo: Raajkamal Films International/ Facebook

ഡോണിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ സിബി ചക്രവര്‍ത്തിയുടെ അടുത്ത ചിത്രം രജിനികാന്തിനൊപ്പമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഡോണിലെ ക്രിഞ്ച് രംഗങ്ങള്‍ കാരണം ഈ പ്രൊജക്ടിന് നേരെ വലിയ ട്രോളുകള്‍ ഉയരുകയും പിന്നാലെ രജിനി- സിബി പ്രൊജക്ട് ഉപേക്ഷിക്കുകയുമായിരുന്നു. ജന നായകന്റെ കാര്യവും വ്യത്യസ്തമല്ല.

മെര്‍സല്‍ വന്‍ വിജയമായ സമയത്ത് തന്നെയായിരുന്നു വിനോദിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ തീരനും റിലീസാകുന്നത്. മെര്‍സലിന് ശേഷം വിനോദ് വിജയ്‌യോട് കഥ പറയുകയും എന്നാല്‍ അന്ന് വിജയ് ഈ കഥയോട് താത്പര്യം കാണിക്കാതെ ഒഴിവാക്കിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ അവസാന ചിത്രം സംവിധാനം ചെയ്യാന്‍ വിജയ് തെരഞ്ഞെടുത്തത് വിനോദിനെയാണ്.

വിനോദ്, വിജയ് Photo: Screen grab/ KVN productions

അന്ന് പറഞ്ഞ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് വിനോദ് ജന നായകന്‍ ഒരുക്കിയിട്ടുള്ളത്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഔട്ട് ആന്‍ഡ് ഔട്ട് ദളപതി പടമാണ് ജന നായകനെന്ന് വിനോദ് ആവര്‍ത്തിക്കുന്നുണ്ട്. ഒരിക്കല്‍ വേണ്ടെന്ന് പറഞ്ഞ സ്‌ക്രിപ്റ്റ് വിജയ് തെരഞ്ഞെടുത്തതുപോലെ തലൈവര്‍ 173 സിബിയിലേക്കെത്തിയത് കാലത്തിന്റെ കാവ്യനീതിയെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഒരുപാട് ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സിബി ഈ പ്രൊജക്ടിന്റെ തലപ്പത്തേക്കെത്തിയത്. ആദ്യം ലോകേഷ് കനകരാജായിരുന്നു ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ കൂലിയുടെ ബോക്‌സ് ഓഫീസ് റിസല്‍ട്ട് ലോകേഷിന്റെ സാധ്യതകളെ ഇല്ലാതാക്കി. പിന്നീട് ഈ പ്രൊജക്ടിലേക്ക് സുന്ദര്‍. സി എത്തുകയായിരുന്നു.

രജിനിയോടൊപ്പം അരുണാചലവും കമല്‍ ഹാസനൊപ്പം അന്‍പേ ശിവവും ഒരുക്കിയ സുന്ദര്‍. സിയില്‍ ആരാധകര്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ അനൗണ്‍സ് ചെയ്ത് നാലാം ദിനം ഈ പ്രൊജക്ടില്‍ നിന്ന് സുന്ദര്‍. സി പിന്മാറുകയായിരുന്നു. പാര്‍ക്കിങ് ഒരുക്കിയ രാംകുമാര്‍ ബാലകൃഷ്ണന്‍, ധനുഷ് എന്നിവരുടെ പേര് ഉയര്‍ന്നുകേട്ടെങ്കിലും ഒടുവില്‍ സിബി ചക്രവര്‍ത്തിയെയാണ് കമല്‍ ഹാസനും രജിനിയും തെരഞ്ഞെടുത്തത്. രജിനിയെയും കമലിനെയും കൃത്യമായി ഉപയോഗിക്കാന്‍ സിബിക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Similarities between Thalaivar 173 and Jana Nayagan discussing in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം