ക്യാപ്റ്റനും പോയി വൈസ് ക്യാപ്റ്റനും പോയി, സഞ്ജുവിന് സ്ഥാനവുമില്ല; പ്രോട്ടിയാസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അടിതെറ്റി ഇന്ത്യ!
Sports News
ക്യാപ്റ്റനും പോയി വൈസ് ക്യാപ്റ്റനും പോയി, സഞ്ജുവിന് സ്ഥാനവുമില്ല; പ്രോട്ടിയാസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അടിതെറ്റി ഇന്ത്യ!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th December 2025, 7:39 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരം ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ ഇന്നിങ്‌സിലെ മൂന്നാം പന്തില്‍ കൂടാരത്തിലേക്ക് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്. ലുങ്കി എന്‍ഗിഡി എറിഞ്ഞ ആദ്യ പന്ത് ഫോര്‍ അടിച്ച് തുടങ്ങിയ ഗില്‍ രണ്ടാം പന്തില്‍ മാര്‍ക്കോ യാന്‍സന്റെ കയ്യിലേക്ക് ഉയര്‍ത്തിയടിക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതെയാണ് വൈസ് ക്യാപ്റ്റന്‍ ഗില്‍ തുടര്‍ പരാജയങ്ങള്‍ നേരിടുന്നത്.

എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയും എന്‍ഗിഡി എയ്ഡന്‍ മാര്‍ക്രത്തിന്റെ കയ്യിലെത്തിച്ച് പുറത്താക്കിയിരിക്കുകയാണ്. 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 12 റണ്‍സുമായാണ് സൂര്യയുടെ മടക്കം. മൂന്നാം ഓവറിവെ നാലാം പന്തിലാണ് സൂര്യ പുറത്തായത്. നിലവില്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയാപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് ഇന്ത്യ നേടിയത്.

അതേസമയം ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം നല്‍കാതെയാണ് ടീം ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ ജിതേഷ് ശര്‍മയ്ക്കാണ് അവസരം നല്‍കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമില്‍ നിന്ന് തഴയുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്യ

Content Highlight: Shubman Gill and Suryakumar Yadav lost their wickets in the first T20I against South Africa