റൂട്ടിന് പോലും സ്ഥാനമില്ലാത്ത ലിസ്റ്റില്‍ ഒന്നാമന്‍ ഗില്‍; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട റെക്കോഡുമായി ക്യാപ്റ്റന്റെ തേരോട്ടം
Sports News
റൂട്ടിന് പോലും സ്ഥാനമില്ലാത്ത ലിസ്റ്റില്‍ ഒന്നാമന്‍ ഗില്‍; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട റെക്കോഡുമായി ക്യാപ്റ്റന്റെ തേരോട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th October 2025, 7:13 am

2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനും താരവുമായി ശുഭ്മന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിനൊടുവിലാണ് താരത്തിന്റെ റെക്കോഡ് നേട്ടം. പരമ്പരയില്‍ രണ്ട് സെഞ്ച്വറികളടക്കം 267 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. കൂടാതെ ക്യാപ്റ്റനായി അരങ്ങേറിയ ശേഷമുള്ള ഗില്ലിന്റെ ആദ്യ പരമ്പര നേട്ടം കൂടെയാണിത്.

പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെ ഏഴ് മത്സരങ്ങളാണ് ഗില്‍ കളിച്ചത്. ക്യാപ്റ്റനായി അരങ്ങേറിയത് മുതല്‍ 13 ഇന്നിങ്‌സുകളില്‍ നിന്ന് 946 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. അതില്‍ 269 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 78.83 എന്ന ആവറേജും താരം സ്വന്തമാക്കി. 64.75 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഗില്ലിന്റെ ബാറ്റിങ് പ്രകടനം.

അഞ്ച് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് ഗില്ലിന്റെ അക്കൗണ്ടിലുള്ളത്. പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് പോലും ഇല്ലാത്ത ഇടത്താണ് ഗില്‍ ഒന്നാമനായി തുടരുന്നത്. ഈ നേട്ടത്തില്‍ റൂട്ട് അഞ്ചാമനാണ്.

2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ് (ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയുടെ കണക്കുകള്‍)

ശുഭ്മന്‍ ഗില്‍ (ഇന്ത്യ) – 13 – 946

കെ.എല്‍. രാഹുല്‍ (ഇന്ത്യ) – 13 – 728

യശസ്വി ജെയ്സ്വാള്‍ (ഇന്ത്യ) – 13 – 630

രവീന്ദ്ര ജഡേജ (ഇന്ത്യ) – 11 – 620

ജോ റൂട്ട് (ഇംഗ്ലണ്ട്) – 9 – 537

അതേസമയം വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തിരുന്നു. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനും വിജയിച്ചത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്തു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസിനെ 390 റണ്‍സിന് ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു.

Content Highlight: Shubhman Gill In Great Record Achievement In 2025-27 Test Championship