വളരെ വള്‍ഗറായിട്ടുള്ള പാട്ട്, വരികള്‍ വായിച്ചതും റെക്കോഡ് ചെയ്യാതെ ഞാന്‍ ഇറങ്ങിപ്പോന്നു: ശ്രേയ ഘോഷാല്‍
Indian Cinema
വളരെ വള്‍ഗറായിട്ടുള്ള പാട്ട്, വരികള്‍ വായിച്ചതും റെക്കോഡ് ചെയ്യാതെ ഞാന്‍ ഇറങ്ങിപ്പോന്നു: ശ്രേയ ഘോഷാല്‍
അമര്‍നാഥ് എം.
Tuesday, 17th March 2026, 9:04 am

നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായികയായി പലരും അഭിപ്രായപ്പെടുന്നയാളാണ് ശ്രേയ ഘോഷാല്‍. ചെറിയ പ്രായത്തില്‍ പിന്നണിഗാന രംഗത്തേക്ക് കടന്നുവന്ന ശ്രേയ ഘോഷാല്‍ 18 ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങള്‍ ആലപിക്കുകയും ഇരുനൂറിലധികം അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഏത് ഭാഷയായാലും തന്റെ ശബ്ദമാധുര്യം കൊണ്ട് ആ ഗാനത്തെ മനോഹരമാക്കാനുള്ള കഴിവ് ശ്രേയ ഘോഷാലിനുണ്ട്. പല ഴോണറിലുള്ള ഗാനങ്ങളും ശ്രേയ ആലപിച്ചിട്ടുണ്ട്. അഗ്നീപഥിലെ ചിക്കിനി ചമേലി എന്ന ഗാനം ആലപിച്ചതിന് ശേഷമുള്ള അനുഭവം പങ്കുവെക്കുകയാണ് ശ്രേയ ഘോഷാല്‍. ആ പാട്ട് പാടിയതിന് ശേഷം തനിക്ക് ഒരുപാട് പ്രശംസകളും ട്രോളുകളും ലഭിച്ചെന്ന് ശ്രേയ പറയുന്നു.

അതുവരെ മെലഡി മാത്രം പാടിയിരുന്ന തനിക്ക് ഐറ്റം ഡാന്‍സിലെ പാട്ടുകളും പാടാനാകുമെന്ന് പലര്‍ക്കും മനസിലായെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് തന്നെത്തേടി വന്ന പാട്ടുകളില്‍ പലതും ഒഴിവാക്കേണ്ടിവന്നെന്നും അവര്‍ പറയുന്നു. രാജ് ശര്‍മാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രേയ ഘോഷാല്‍ ഇക്കാര്യം പറഞ്ഞത്.

‘ചിക്കിനി ചമേലിക്ക് ശേഷം ഹിന്ദിയില്‍ എനിക്ക് ഒരു ഓഫര്‍ വന്നിരുന്നു. എന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു അതിന്റെ കമ്പോസര്‍. ചിക്കിനി ചമേലി പോലെ ഒരു പാട്ടാണ് എന്ന് പറഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ആ കമ്പോസര്‍ ഇന്ന് ഹിന്ദിയിലെ ടോപ് പൊസിഷനില്‍ നില്‍ക്കുന്നയാളാണ്. സ്റ്റുഡിയോയില്‍ ചെന്ന് പാട്ടിന്റെ വരികള്‍ വായിച്ചു.

വരികള്‍ മൊത്തം വള്‍ഗറായിരുന്നു. സ്ത്രീകളെ വല്ലാതെ ഒബ്ജക്ടിഫൈ ചെയ്തുകൊണ്ടായിരുന്നു വരികള്‍. ‘നിന്നെ ചിക്കന്‍ കറി പോലെയാക്കി തിന്നും, ഇറുക്കി കെട്ടിപ്പിടിക്കും’ എന്നൊക്കെയായിരുന്നു എഴുതിവെച്ചത്. ആ വരികളൊന്നും വായിക്കാന്‍ പോലും തോന്നിയില്ല. എന്റെ മുഖം മൊത്തം ചുവന്നുവന്നു. ആ പാട്ട് പാടാന്‍ പോലും നില്‍ക്കാതെ ഞാന്‍ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോന്നു,’ ശ്രേയ ഘോഷാല്‍ പറയുന്നു.

പക്ഷേ, ചിക്കിനി ചമേലി തനിക്ക് ഒരുപാട് പ്രശംസയും റീച്ചും സമ്മാനിച്ചെന്ന് ശ്രേയ കൂട്ടിച്ചേര്‍ത്തു. ആ പാട്ടില്‍ വള്‍ഗറായിട്ട് ഒന്നും തന്നെയില്ലെന്നും അതിന്റെ വരികളും കമ്പോസിങ്ങുമാണ് പാട്ടിനെ ഗംഭീരമാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ വേര്‍ഷനില്‍ ഒരുപാട് മാറ്റം വരുത്തിയാണ് ഇപ്പോള്‍ കേള്‍ക്കുന്ന വേര്‍ഷന്‍ പൂര്‍ത്തിയാക്കിയതെന്നും ശ്രേയ പറഞ്ഞു.

ശ്രേയ ഉദ്ദേശിച്ചത് ദബാങ് 2ലെ ‘ഫെവികേള്‍ സെ’ എന്ന പാട്ടാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പറഞ്ഞ സൂചനകള്‍ വെച്ച് ഈ പാട്ട് തന്നെയാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

Content Highlight: Shreya Ghoshal about an Item dance song she rejected

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം