| Saturday, 3rd May 2025, 1:26 pm

എപ്പോള്‍ നോക്കിയാലും പാട്ടും ആള്‍ക്കാരുടെ പുറകെ നടക്കലും മാത്രമേ ഉള്ളൂ, നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ മതിയായിരുന്നു എന്ന് അദ്ദേഹം പറയും: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ട് പതിറ്റാണ്ടുകാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.

ഏറ്റവുമധികം ചിത്രങ്ങളില്‍ നായകനും നായികയുമായി അഭിനയിച്ചവര്‍ എന്ന റെക്കോഡിന് ഉടമകളാണ് പ്രേം നസീറും ഷീലയും. മലയാളികളുടെ എക്കാലത്തെയും പ്രിയജോഡികള്‍ എന്ന വിശേഷണവും ഇരുവര്‍ക്കുമുണ്ട്. പ്രേം നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷീല.

എപ്പോഴും പാട്ടും റൊമാന്‍സും ആളുകളുടെ പുറകേ നടക്കുന്ന റോളുകളും മാത്രമാണ് തനിക്ക് കിട്ടുന്നതെന്നും നല്ല കുറച്ച് കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മതിയായിരുന്നുവെന്നും നസീര്‍ എപ്പോഴും പറയുമായിരുന്നുവെന്ന് ഷീല പറയുന്നു. അപ്പോഴാണ് ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമ അദ്ദേഹത്തിന് ലഭിക്കുന്നതെന്നും ആ സിനിമയില്‍ നല്ല ഒരു കഥാപാത്രമാണ് കിട്ടിയിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഭാര്യമാര്‍ സൂക്ഷിക്കുക, നിഴലാട്ടം എന്നീ ചിത്രങ്ങളില്‍ അദ്ദേഹം വില്ലനായി അഭിനയിച്ചുവെന്നും ഷീല പറഞ്ഞു. തന്റെ കള്ളിച്ചെല്ലമ്മ എന്ന സിനിമയില്‍ നസീര്‍ വില്ലന്‍ വേഷം അതിഗഭീരമായി ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷീല.

‘എപ്പോള്‍ നോക്കിയാലും ഈ പാട്ടും കീട്ടും ആള്‍ക്കാരുടെ പുറകെ നടക്കലും. ഇത് തന്നെയാണല്ലോ. ഒരു നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ മതിയായിരുന്നു്’ എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ആ സമയത്താണ് ഇരുട്ടിന്റെ ആത്മാവ് എന്ന പടം വരുന്നത്. അതില്‍ നല്ലൊരു കഥാപാത്രമായിരുന്നു. അതുപോലെ എന്റെ കൂടെ വന്ന ഭാര്യമാര്‍ സൂക്ഷിക്കുക എന്ന ചിത്രം അതില്‍ പുള്ളി വില്ലനാണ്. അതുപോലെ നസീര്‍ വില്ലനായിട്ട് അഭിനയിച്ച മറ്റൊരു സിനിമയായിരുന്നു നിഴലാട്ടം. ഞാന്‍ അഭിനയിച്ച കള്ളിച്ചെല്ലമ്മയില്‍ അദ്ദേഹം വില്ലനാണ്. അതില്‍ ഭയങ്കര വില്ലനാണ്. സത്യത്തില്‍ അതില്‍ ഹീറോ മധു സാറാണ്. നസീര്‍ സാര്‍ അവിടെ വില്ലനാണ്,’ ഷീല പറയുന്നു.

Content Highlight: Sheela talks about Prem Nazir

We use cookies to give you the best possible experience. Learn more