| Tuesday, 6th May 2025, 10:51 am

അന്നത്തെ മലയാളത്തിലെ കണ്ണീര്‍നായിക തെലുങ്കിലെ ഹാസ്യനടി; ഇന്നിത് ആരെങ്കിലും വിശ്വസിക്കുമോ: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.

1962ലാണ് എം.ജി.ആര്‍ നായകനായ പാസം എന്ന സിനിമയിലൂടെ ഷീല തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്.

ഇതിനിടയില്‍ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയാകാന്‍ ഷീലക്ക് സാധിച്ചു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പണ്ടത്തെ റീമേക്ക് സിനിമകളെ കുറിച്ചും നടി ശാരദയെ കുറിച്ചും പറയുകയാണ് ഷീല.

‘അക്കാലത്തെ റീമേക്കിങ്ങൊക്കെ ബഹുരസമാണ്. സിനിമയുടെ സാങ്കേതികവിദ്യയൊക്കെ വികസിക്കുന്നതിന് മുമ്പുള്ള കാലമാണല്ലോ. ഒരേ സ്റ്റുഡിയോയില്‍ വെച്ച് തന്നെയാണ് തമിഴിന്റെയും തെലുങ്കിന്റെയും റീമേക്ക് ഉണ്ടാകുക.

പാസം സിനിമയുടെ തമിഴില്‍ ഞാനും എം.ജി.ആറുമായിരുന്നു. തെലുങ്കില്‍ എന്‍.ടി. രാമറാവുവും ശാരദയുമായിരുന്നു. ഒരു ഷോട്ട് വെച്ച് ലൈറ്റപ്പ് ചെയ്താല്‍ എന്‍.ടി.ആറും ശാരദയും പോയി അഭിനയിക്കും.

അതുകഴിഞ്ഞാല്‍ അവര്‍ കസേരയില്‍ പോയി ഇരിക്കും. ഉടനെ ഞാനും എം.ജി.ആറും പോയി അഭിനയിക്കും. അങ്ങനെയാണ് അന്നൊക്കെ സിനിമകളുടെ റീമേക്ക് എടുത്തിരുന്നത്.

ശാരദ ആണെങ്കില്‍ അന്ന് തെലുങ്കിലെ ഹാസ്യ നടിയാണ്. ഇന്നിത് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. മലയാളത്തിലേക്ക് എത്തുമ്പോള്‍ കണ്ണീരണിയുന്ന നായികാ പരിവേഷമായിരുന്നുവല്ലോ ശാരദയുടെത്.

ഒരുതവണ റീമേക്കിനിടെ കരയാനുള്ള സീന്‍ എത്തിയപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ‘ശാരദ നടിക്കട്ടോ, നീങ്ക പാറുങ്കോ’എന്ന് പറഞ്ഞു. കാരണം ശാരദ അന്ന് പ്രമുഖ നടിയാണ്. എനിക്കാണെങ്കില്‍ ഈ അഭിനയമൊന്നും അത്ര വശമില്ലതാനും.

അങ്ങനെ ശാരദ ആദ്യം അഭിനയിക്കും ഞാന്‍ അതുകണ്ട് മനസിലാക്കും. അതേസമയം പ്രണയരംഗങ്ങളോ കുസൃതിയോ നിറഞ്ഞ രംഗമെത്തുമ്പോള്‍ ആദ്യം എന്നോട് അഭിനയിക്കാന്‍ പറയും. ശേഷമാകും ശാരദയുടെ ഊഴം,’ ഷീല പറയുന്നു.

Content Highlight: Sheela Talks About Actresses Sharada And Remake Movies

Latest Stories

We use cookies to give you the best possible experience. Learn more