| Tuesday, 18th February 2025, 4:22 pm

ആദ്യമായി തിയേറ്ററില്‍ ആവേശത്തോടെ കണ്ട ചിത്രം; അന്ന് മുതല്‍ സിനിമ ഹരമായി മനസില്‍ കയറി: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഷെയ്ന്‍ നിഗം. 2010ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്റെ ചെറുപ്പം അഭിനയിച്ച് ബാലതാരമായാണ് ഷെയ്ന്‍ സിനിമയിലേക്ക് എത്തുന്നത്. അതേ വര്‍ഷം അന്‍വറിലും നടന്‍ അഭിനയിച്ചിരുന്നു.

പിന്നീട് അന്നയും റസൂലും, നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, ബാല്യകാല സഖി, കമ്മട്ടിപാടം എന്നീ സിനിമകളില്‍ ഷെയ്ന്‍ നിഗം അഭിനയിച്ചു. 2016ലാണ് കിസ്മത്ത് എന്ന സിനിമയിലൂടെ ആദ്യമായി നായകനായി എത്തുന്നത്.

തന്റെ സംവിധാന മോഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം. ഫോര്‍ ദി പീപ്പിളാണ് തിയേറ്ററില്‍ പോയി ആവേശത്തോടെ ആദ്യം കണ്ട സിനിമയെന്നും അന്ന് താന്‍ നാലാം ക്ലാസിലാണ് പഠിക്കുന്നതെന്നും അന്ന് മുതല്‍ സിനിമ ഹരമായി മനസില്‍ കയറിയെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

ഗള്‍ഫ് പ്രോഗ്രാം കഴിഞ്ഞ് തന്റെ പിതാവ് കൊണ്ടുവന്ന ക്യാമറയിലാണ് ആദ്യത്തെ സംവിധാന പരീക്ഷണമെന്നും അതില്‍ ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്ത് എഡിറ്റിങ് പഠിച്ചെന്നും ഷെയ്ന്‍ പറയുന്നു. ഷോര്‍ട്ട് ഫിലിമിന്റെ അഭിപ്രായം ചോദിച്ചത് സൗബിന്‍ ഷാഹിറിനോടായിരുന്നുവെന്നും ആ പരിചയമാണ് തന്നെ സിനിമയിലേക്കെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പെണ്ണുകാണാന്‍ വന്നപ്പോള്‍ തന്നെ മക്കളെ കലാകാരന്മാരാക്കാനാണ് മോഹമെന്ന് വാപ്പച്ചി ഉമ്മയോടു പറഞ്ഞിട്ടുണ്ടത്രേ. ഫോര്‍ ദി പീപ്പിളാണ് തിയേറ്ററില്‍ പോയി ആവേശത്തോടെ ആദ്യം കണ്ട സിനിമ. അന്ന് ഞാന്‍ നാലാം ക്ലാസിലാണ്. അന്ന് മുതല്‍ സിനിമ ഹരമായി മനസില്‍ കയറി.

ഗള്‍ഫ് പ്രോഗ്രാം കഴിഞ്ഞു വാപ്പച്ചി സമ്മാനമായി കൊണ്ടുവന്ന ക്യാമറയിലാണ് ആദ്യത്തെ സംവിധാന പരീക്ഷണം. ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്തു. എഡിറ്റിങ് തനിയെ പഠിച്ചു. അഭിപ്രായം ചോദിച്ചത് സൗബിക്കയോട് (സൗബിന്‍ ഷാഹിര്‍) ആയിരുന്നു. ആ പരിചയമാണ് അഭിനയത്തിലെത്തിച്ചത്.

ബി.ടെക് പരീക്ഷ എഴുതാതെയാണ് കെയര്‍ ഓഫ് സൈറാബാനുവില്‍ അഭിനയിച്ചത്. അപ്പോഴേക്കും ഇനി സിനിമ മതി എന്ന് തീരുമാനിച്ചിരുന്നു. സംവിധാന മോഹത്തിലേക്ക് ഓരോരോ ചുവടുകള്‍ വെക്കുന്നുണ്ട്. എപ്പോഴെങ്കിലും അതു ഫലം കാണും,’ ഷെയ്ന്‍ നിഗം പറയുന്നു.

Content highlight: Shane Nigam says his favorite movie is Four the people

We use cookies to give you the best possible experience. Learn more