തെന്നിന്ത്യൻ സിനിമാലോകത്ത് ആരാധകരേറെയുള്ള താരങ്ങളാണ് തല എന്ന് ആരാധകർ വിളിക്കുന്ന അജിത് കുമാറും ദളപതി എന്ന് വിളിക്കുന്ന വിജയ്‍യും. ഇരുവരും ജീവിതത്തിൽ വളരെ നല്ല സുഹൃത്ത് ബന്ധം കാത്ത് സൂക്ഷിക്കുന്നവരാണെങ്കിലും ആരാധകർ പരസ്പരം ആരാണ് മികച്ചത് എന്ന തർക്കത്തിലാണ്.
എന്നാൽ താരങ്ങൾ തമ്മിൽ ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളുമില്ലെന്നും എന്നും നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നവരാണെന്നും പറയുകയാണ് അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി.
ചെന്നൈയിൽ ജെ.എഫ്.ഡബ്ല്യൂ പുരസ്കാര വേദിയിൽ വച്ച് സംസാരിക്കവേയാണ് ശാലിനി ഇരുവരെയും കുറിച്ച് സംസാരിച്ചത്. ഇരുവരുടേയും സിനിമകൾ ബോക്സ്ഓഫീസിൽ മത്സരിച്ചാലും അജിത്തും വിജയ്‍യും നല്ലബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നാണ് ശാലിനി പറയുന്നത്.
‘അവരുടേത് ഒരു നല്ല ബന്ധമാണ്. രണ്ടുപേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവരാണ്. അത് മനോഹരമാണ്. കുറെ വർഷങ്ങളായി ഒരേ ഫീൽഡിൽ ഒരുമിച്ച് വർക്ക് ചെയ്യുന്നവരാണ്. ഞങ്ങൾ ഫാമിലിസ് ഇടയ്ക്കിടെ കാണാറുണ്ട്.
അവരുടെ കുട്ടികൾ വളരുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരുന്നതാണ്, അതുപൊലെ ഞങ്ങളുടെ കുട്ടികളുടെ വളർച്ചയും അവർ കണ്ടുകൊണ്ടിരുന്നതാണ്. അതൊരു നല്ല ബന്ധമാണ്. അവർ രണ്ട് പേരും പരസ്പരം വളരെ സന്തോഷത്തിലാണ് ,’ ശാലിനി പറഞ്ഞു.
ഇരുവരും തമ്മിൽ ആരാധകരെ പോലെ തന്നെ ജീവിതത്തിലും പരസ്പരം ഒത്തു ചേരാത്തവരാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വിജയ്ക്ക് എതിരെയും അജിത്തിനെതിരെയും വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി അടുത്തിടെ സംവിധായകൻ വെങ്കട് പ്രഭുവും സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു.
2024ൽ പുറത്തിറങ്ങിയ വിജയുടെ ഗോട്ട് എന്ന സിനിമ നന്നായിരിക്കട്ടെയെന്ന് അജിത്ത് ഏറെ ആഗ്രഹിച്ചിരുന്നുവെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്. വിജയുടെ ഗോട്ട് മങ്കാത്തയേക്കാൾ നൂറുമടങ്ങ് മികച്ചതായിരിക്കട്ടെ എന്നാണ് അജിത്ത് പറഞ്ഞതെന്ന് വെങ്കട് പ്രഭു പറഞ്ഞിരുന്നു.
2011ൽ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അജിത്ത് ചിത്രമാണ് മങ്കാത്ത. കഴിഞ്ഞവർഷം അജിത്തിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചവേളയിൽ വിജയ് അഭിനന്ദിച്ചില്ലെന്ന പ്രചാരണങ്ങളുണ്ടായിരുന്നു.
ഇതിനുപിന്നാലെ അജിത്തിന്റെ ടീം അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അജിത്തിനെ ആദ്യം പ്രശംസിച്ചവരിൽ മുന്നിൽ വിജയും ഉണ്ടായിരുന്നെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇരുവരും നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നതെന്നും വിജയ് ആശംസിച്ചില്ലെന്നത് തെറ്റായ പ്രചാരണമാണെന്നും വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.